തിരുവനന്തപുരം : അമേരിക്കയിൽ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടർചികിത്സയും വിശ്രമവും ആവശ്യമായതിനാൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനു ചുമതല നൽകാൻ ആലോചന. കോടിയേരിയെ സെക്രട്ടറിസ്ഥാനത്തു നിലനിർത്തിക്കൊണ്ട് പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി മാത്രമാകും ഗോവിന്ദനു ചുമതല നൽകുക.
ഇക്കാര്യത്തിൽ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും. കോടിയേരിക്കു പകരം പുതിയ സെക്രട്ടറിയെത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ വിശദീകരിച്ചു.
അമേരിക്കയിൽ ചികിത്സ നടത്തിയ കോടിയേരിക്കു തുടർചികിത്സയ്ക്കായി വീണ്ടും അവിടേക്കു പോകേണ്ടി വരുമെന്നതിനാൽ അദ്ദേഹം പാർട്ടിയോട് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എത്രനാൾ അവധി വേണമെന്ന കാര്യം കോടിയേരി വ്യക്തമാക്കിയിരുന്നില്ല. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ തന്നെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി.
തുടർന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും നേതാക്കൾ ബന്ധപ്പെട്ടു. കോടിയേരിയെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാതെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അദ്ദേഹം പാർട്ടി സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകി.
ഇതിന്റെയടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.വി.ഗോവിന്ദനു താത്കാലിക ചുമതല നൽകാനാണു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ ധാരണ. ഇക്കാര്യത്തിൽ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടാകും. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളോടും ഇന്നു നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി.
കോടിയേരിക്ക് അവധി; പകരം സെക്രട്ടറി ഇല്ല
12:53 AM Dec 06, 2019 | Deepika.com