കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നു ചാടി മുൻ വോളിബോൾ താരമായ യുവാവ് ജീവനൊടുക്കി. എറണാകുളം പനന്പിള്ളിനഗറിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ പാറപ്പുഴമഠത്തിൽ കൃഷ്ണപൈയുടെ മകൻ രാജേഷ് പൈ (46) ആണു മരിച്ചത്. എംജി സർവകലാശാല വോളിബോൾ താരമായിരുന്ന ഇദ്ദേഹം ഇടുക്കി ജില്ലാ വോളിബോൾ ടീമിലും അംഗമായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം. ഹൈക്കോടതിക്കുള്ളിൽ പ്രവേശിച്ച രാജേഷ് ആറാംനിലയിൽനിന്നു നടുത്തളത്തിലേക്കു ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അഭിഭാഷകരും പോലീസും ജീവനക്കാരും ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇയാൾ ഏതാനും ദിവസങ്ങളായി മാനസികാസ്വാ സ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നു രാജേഷിന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി വിവരമുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അവിവാഹിതനായ രാജേഷ് പ്രണയനൈരാശ്യത്തിലായിരുന്നുവെന്നു പോലീസ് സംശയിക്കുന്നു. രാജേഷിന്റെ പിതൃസഹോദരൻ ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
മൂന്നു ദിവസം തുടർച്ചയായി തന്നെ കാണാൻ രാജേഷ് വന്നിരുന്നെന്നു പിതൃസഹോദരൻ പോലീസിനു മൊഴി നൽകി. പിതൃസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
വർഷങ്ങൾക്കുമുന്പ് ഉടുന്പൻചോലയിൽനിന്നു താമസം മാറിയ രാജേഷ് മാതാവിനൊപ്പമാണ് എറണാകുളത്ത് താമസിച്ചുവന്നിരുന്നത്. മെഡിക്കൽ ട്രസ്റ്റ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു പോലീസ് പറഞ്ഞു.
മുൻ വോളിബോൾ താരം ഹൈക്കോടതി കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി
12:53 AM Dec 06, 2019 | Deepika.com