കരുവാരക്കുണ്ട് (മലപ്പുറം): രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം അർഥം ചോരാതെ ലളിതമായി പരിഭാഷപ്പെടുത്തി സഫ ഫെബിൻ നേടിയതു ലോകത്തിന്റെ കൈയടി. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ഭംഗിയായി ജനങ്ങളിലേക്കെത്തിച്ച കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ സഫ ഫെബിൻ പ്രശസ്തിയുടെ ഉയരങ്ങളിലേക്കുയർന്നതു മണിക്കൂറുകൾക്കുള്ളിലാണ്.
സ്വന്തം മണ്ഡലത്തിൽ രണ്ടു ദിവസത്തെ പര്യടനത്തിനെത്തിയ രാഹുൽ ഗാന്ധി എംപി ഇന്നലെ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ട് സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു. തന്റെ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ വിദ്യാർഥികൾ ആരെങ്കിലും വരണമെന്നു രാഹുൽ ഗാന്ധിതന്നെ കുട്ടികളോട് ആവശ്യപ്പെട്ടു. ഒട്ടും മടി കാണിക്കാതെയാണ് സഫ ഫെബിൻ സദസിൽനിന്നു വേദിയിലെത്തിയത്.
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വേദിയിലെത്തിയ സഫയുടെ വാക്കുകൾ എവിടെയും തടസപ്പെട്ടില്ല. രാഹുലിന്റെ പ്രസംഗം ആശയം ചോരാതെ സ്ഫുടതയോടെ മാതൃഭാഷയിൽ ജനങ്ങളിലേക്കെത്തിക്കാൻ ഈ മിടുക്കിക്കായി. നിറഞ്ഞ കൈയടിയോടെയാണു രുഹുലിന്റെ പ്രസംഗത്തെയും സഫയുടെ പരിഭാഷയെയും ജനങ്ങൾ വരവേറ്റത്. രാഹുൽഗാന്ധിയും സഫയെ പ്രത്യേകം പ്രശംസിക്കുകയും കൈയിൽ കരുതിയിരുന്ന ചോക്ലേറ്റ് സമ്മാനമായി നൽകുകയുംചെയ്തു. സഫയെ ഒപ്പം ചേർത്തു ഫോട്ടോയുമെടുത്തു മിടുക്കിയായി വളരണമെന്ന ഉപദേശവും നൽകിയാണു രാഹുൽ മടങ്ങിയത്. സ്കൂളിന്റെ യശസ് ഉയർത്തിയ സഫയെ സഹപാഠികൾ എടുത്തുയർത്തി പ്രകടനം നടത്തി.
എ.പി. അനിൽകുമാർ എംഎൽഎയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചു നിർമിച്ച ലാബ് കെട്ടിടമാണു രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ ഒരുങ്ങിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സഫ തയാറായി എത്തിയപ്പോൾ മൈക്ക് കൈമാറുകയായിരുന്നു. വിദ്യാഭ്യാസത്തിൽ അനുവർത്തിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചപ്പോൾ ലളിതമായ ഗ്രാമ്യഭാഷയിൽ തെറ്റുകളില്ലാതെ സഫ ഓരോ വാക്യവും മൊഴിമാറ്റി. 15 മിനിട്ട് നീണ്ട രാഹുലിന്റെ പ്രസംഗം തർജമ ചെയ്യുന്പോൾ ഒരിടത്തു പോലും സഫയ്ക്കു പിഴച്ചില്ല.
സർക്കാർ സ്കൂളിൽ പഠിച്ച് എസ്എസ്എൽസിക്കും പ്ലസ് വണിനും എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ മിടുക്കിയാണു സഫ. കരുവാരക്കുണ്ട് സ്വദേശി മദ്രസ അധ്യാപകനായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും സാറയുടെയും മകളാണ്. അഞ്ചാംക്ലാസ് മുതൽ കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണു പഠിക്കുന്നത്. വിദ്യാലയത്തിൽനിന്നുള്ള മികച്ച പരിശീലനമാണു പരിഭാഷയ്ക്കുള്ള ആത്മവിശ്വാസം പകർന്നതെന്നു സഫ പറഞ്ഞു. രാഹുൽ ഗാന്ധിയെ നേരിൽ കാണണമെന്നാഗ്രഹിച്ച തനിക്കു ലഭിച്ചത് ഓസ്കറിനേക്കാൾ വലിയ അംഗീകാരമാണെന്നു സഫ കൂട്ടിച്ചേർത്തു. തന്റെ ആദ്യത്തെ പരിഭാഷയിലൂടെതന്നെ ലോകത്താകമാനമുള്ള മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു സഫ. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന്റെ വിവിധ കോണുകളിലെത്തി. നിരവധിയാളുകളാണു സഫയ്ക്ക് ആശംസകൾ അറിയിച്ചത്.
പരിഭാഷയിൽ തിളങ്ങി സഫ താരമായി
11:49 PM Dec 05, 2019 | Deepika.com