കൊച്ചി: സഭകളിൽ ആംഗ്ലോ ഇന്ത്യൻ സംവരണം പിൻവലിക്കാനുള്ള നീക്കത്തിനെതിരേ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവേദനം നൽകി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനും നിവേദനം നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും നിയമനിർമാണ സഭകളിൽ ആർട്ടിക്കിൾ 330, 331, 332, 333 പ്രകാരം സംവരണം നൽകിയിരുന്നത്.
ആർട്ടിക്കിൾ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളിൽ ഭരണഘടനാഭേദഗതികളിലൂടെ നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടുവെന്ന കാരണത്താൽ സംവരണം നിഷേധിക്കുന്നത് വസ്തുതകൾ പരിശോധിക്കാതെയാണെന്നു കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
കെഎൽസിഎ പ്രധാനമന്ത്രിക്കു നിവേദനം നൽകി
11:48 PM Dec 05, 2019 | Deepika.com