കാലാവസ്ഥാ വ്യതിയാനം മൂലം തുരുന്പുശല്യം രൂക്ഷമായതോടെയാണ് ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നത്. അങ്ങനെ ഇത് റസ്റ്റ് ത്രിപ്സ്’ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന കായ്പേനുകളാണെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ.
വാഴക്കൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലെല്ലാം റസ്റ്റ് ത്രിപ്സുകളുടെ ആക്രമണം കാണുന്നുണ്ട്. മൂപ്പെത്തിയ കായകളെ ആക്രമിക്കുന്ന റസ്റ്റ് ത്രിപ്സിനെ നിയന്ത്രിച്ചാലേ കയറ്റുമതി മൂല്യം നഷ്ടപ്പെടാതെ ഉത്പാദനം സാധ്യമാക്കാനാകൂ.
റസ്റ്റ് ത്രിപ്സ് വരുന്ന വഴി
വാഴക്കുലകളിൽ നിക്ഷേപിക്കുന്ന മുട്ടകളിൽ നിന്നാണ് ഇവ വിരിഞ്ഞിറങ്ങുന്നത്. ഇളംദശയിലെ പ്രാണികൾക്ക് മഞ്ഞനിറമായിരിക്കും.
വാ കൊണ്ട് കായ്കളുടെ പുറംതൊലി കരളുന്ന ഇവ ഉൗറിവരുന്ന സസ്യദ്രവങ്ങൾ കുടിച്ച് വലുതാകുന്നു. പിന്നീട് മണ്ണിലേക്കിറങ്ങി സമാധിയാകുന്ന ഇവ പേനുകളായി പുറത്തു വന്നാണ് ആക്രമണം നടത്തുന്നത്. 25-28 ദിവസം കൊണ്ട് ഇവ രൂപാന്തരപ്പെടുന്നു.
ആക്രമിക്കുന്ന വിളകൾ:- ‘കേയ്റ്റിനോഫോത്രിപ്സ് സിഗ്നിപെനിസ്’ എന്ന ശാസ്ത്ര നാമമുളള “കായ്പേനുകൾ” പ്രധാനമായും വാഴ, ആന്തൂറിയം, ഡ്രസീന എന്നീ വിളകളെയാണ് ആക്രമിക്കുന്നത്. ഇവ കൂടാതെ ഓറഞ്ച്, തക്കാളി, പട്ടാണിപയർ എന്നിവയെയും, കളകളെയും അലങ്കാര ച്ചെടികളെയും ഇവ ആക്രമിക്കുന്നു.
ആക്രമിക്കുന്ന ഇനങ്ങൾ:-പൂവൻ , മൊന്തൻ , ഗ്രാന്റ് നേയ്ൻ, സബാ, രസകദളി എന്നീ വാഴയിനങ്ങളിൽ റസ്റ്റ് ത്രിപ്സുകളുടെ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്. നേന്ത്രൻ ഇനങ്ങളിൽ ആദ്യമായാണ് ഇതു കണ്ടുപിടിച്ചിരിക്കുന്നത്.
എങ്ങനെ തിരിച്ചറിയാം
വാഴയിലെ തുരുന്പ് ഈ കീടങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണമാണ്. വാഴയുടെ മൂപ്പെത്തിയ കായ്കളിൽ കാണുന്ന ഇളംദശയിലെ കായ്പ്പേനുകളും അവയുടെ മുതിർന്ന കീടങ്ങളും പൂങ്കുലയിൽ ഒളിച്ചിരുന്നാണ് ആക്രമണം തുടങ്ങുന്നത്. വാ കൊണ്ട് കരണ്ട് കായുടെ തൊലിയിൽ മുറിവുണ്ടാക്കുന്നു.
അതിൽ നിന്ന് ഉൗറിവരുന്ന സ്രവങ്ങൾ ഭക്ഷിച്ച് ഇവ പെറ്റുപെരുകുന്നു. കായ്കളുടെ പുറംതൊലിയിൽ ഇവയുണ്ടാക്കുന്ന മുറിവുകൾ തുടക്കത്തിൽ നീണ്ട മുറിവുകളായി കാണുന്നു. പിന്നീട് ഇവ പരുപരുത്തപാടുകളായി മാറും. ഇവ തുരുന്പിച്ച് വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ പുറത്തെ ഈ ആക്രമണം മൂലം കായ്കളുടെ ഭംഗി നഷ്ടപ്പെടുകയും കുലകൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ പോവുകയും ചെയ്യുന്നു.
തോട്ടത്തെത്തന്നെ നശിപ്പിച്ച്
തോട്ടങ്ങളിലെത്തുന്ന റസ്റ്റ് ത്രിപ്സുകൾ ഒരു വാഴയിൽ നിന്ന് മറ്റു വാഴകളിലേക്ക് ആക്രമണം രൂക്ഷമാക്കുന്നു. ഒരു തോട്ടത്തിൽ ഇവയുടെ ആക്രമണം 5-10 ശതമാനമായി ചില വാഴകളിൽ ഒതുങ്ങി നിൽക്കാറാണുള്ളതെങ്കിലും അനുകൂല സാഹചര്യങ്ങളിൽ തോട്ടത്തിലെ മുഴുവൻ വാഴകളിലേക്കും ഇവ വ്യാപിക്കുന്നു. മധ്യകേരളത്തിലെ, പ്രത്യേകിച്ച് തൃശൂരിലെ ചില തോട്ടങ്ങളിൽ 65 ശതമാനം വാഴകളിലും ഇവയുടെ ആക്രമണം കാണുന്നു.
എങ്ങനെ നിയന്ത്രിക്കാം?
അവസാന ഘട്ടത്തിലോ ആക്രമണം രൂക്ഷമായിട്ടോ കീടനാശിനി ഉപയോഗിച്ചുള്ള നിയന്ത്രണം ഫലം കാണില്ല. താഴെ പറയുന്ന മാർഗങ്ങൾ കൃത്യമായി സ്വീകരിച്ച് ഇവയെ നിയന്ത്രിക്കാം.
1. തോട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കണം. ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തണം.
2. കളനിയന്ത്രണം കൃത്യസമയങ്ങളിൽ ചെയ്യുക.
3. കുല വിരിഞ്ഞു തുടങ്ങുന്ന സമയത്ത് നേർപ്പിച്ച കഞ്ഞിവെളളം തളിച്ചു കൊടുക്കുക.
4. വെർട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിലെന്ന തോതിൽ കലക്കി കുലകളിൽ 20 ദിവസ ഇടവേളകളിൽ മൂന്നുതവണ തളിക്കുക.
5. കുലവിരിഞ്ഞു തുടങ്ങുന്പോൾ പോളി എത്തിലീൻ കവറുകൾ കൊണ്ട് പൊതിഞ്ഞു കൊടുക്കുന്നത് കീടാക്രമണം തടയാൻ സഹായിക്കും.
ഫലവർഗങ്ങളുടെ അഖിലേന്ത്യാ ഏകോപന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഉരുത്തിരിച്ചെടുത്ത മാർഗങ്ങൾ റസ്റ്റ് ത്രിപ്സിനെ പൂർണമായും നിയന്ത്രിക്കാൻ പര്യാപ്തമാണ്.
1. കുല വിരിഞ്ഞിറങ്ങുന്പോൾ തന്നെ ഇമിഡാക്ലോപ്രിഡ് എന്ന കീട നാശിനി 0.3 മില്ലി അര ലിറ്റർ വെളളത്തിന് (0.001% വീര്യത്തിൽ) എന്ന തോതിൽ തയാറാക്കി ഒരു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതിൽ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുക.
2. വേപ്പെണ്ണ അഞ്ചു മില്ലി ഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് രണ്ടു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുക.
3. ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റർ വെളളത്തിന് (0.05% വീര്യത്തിൽ)എന്ന തോതിൽ ആദ്യ പടല വിരിഞ്ഞിറങ്ങുന്ന സമയത്തും എല്ലാ പടലകളും വിരിഞ്ഞുകഴിഞ്ഞും രണ്ടു തവണയായി തളിക്കുക.
4. ക്ലോർപൈറിഫോസ് 2.5 മില്ലി ഒരു ലിറ്റർ വെളളത്തിന് (0.05% വീര്യത്തിൽ) എന്ന തോതിൽ തയാറാക്കിയ ലായനി വാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് റസ്റ്റ് ത്രിപ്സിന്റെ സമാധിദശകളെ ഒഴിവാക്കും. ഇതുവഴി കായ്പ്പേനുകൾ പരക്കുന്നത് തടയാൻ സാധിക്കും.
5. തൈയാമെതോക്സാം രണ്ടു ഗ്രാം പത്തുലിറ്റർ വെളളത്തിലെന്ന തോതിൽ ആദ്യ പടല വിരിഞ്ഞിറങ്ങുന്പോൾ തളിക്കുന്നതും ഉത്തമമാണ്.
6. മിത്രകുമിളായ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ വാഴച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് റസ്റ്റ് ത്രിപ്സുകളുടെ സമാധിദശ ഒഴിവാക്കും.മേൽ സൂചിപ്പിച്ച കീടനാശിനികൾ ശിപാർശ പ്രകാരമുളള സമയങ്ങളിൽ കൃത്യതയോടെ ചെയ്താൽ കീടനാശിനി അവശിഷ്ടങ്ങൾ പഴങ്ങളിൽ കാണില്ലെന്ന് കീടനാശിനി വിഷാവശിഷ്ട പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അതിലുപരി അനാവശ്യമായ കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കാം. കുലകൾക്ക് അർഹിക്കുന്ന വില ലഭിക്കുകയും ചെയ്യും.
ഫോണ്: ഡോ. ഗവാസ് രാഗേഷ്- 9495 75 65 49.
ഡോ. ഗവാസ് രാഗേഷ്, ഡോ. കെ.ഡി. ബിസാനേ, ഡോ. ബി. പത്മനാഭൻ, ഡോ. പി.ബി. പുഷ്പലതഅഖിലേന്ത്യാ ഫലവർഗ ഏകോപന ഗവേഷണ പദ്ധതി
വാഴ ഗവേഷണകേന്ദ്രം- കണ്ണാറ, തൃശൂർ
താറാവിന്റെ അറ്റാക്കും മറ്റു രോഗങ്ങളും
പ്രകൃത്യാ രോഗപ്രതിരോധശേഷി കൂടുതലുള്ളവയാണ് താറാവുകൾ. എങ്കിലും പ്ലേഗ്, കോളറ, പൂപ്പൽ വിഷബാധ തുടങ്ങിയ രോഗങ്ങൾ മൂലം കർഷകർക്ക് വലിയ നഷ്ടങ്ങളുണ്ടാകാറുണ്ട്. വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ ആവശ്യത്തിന് തീറ്റയിലൂടെ ലഭിക്കാതെ വന്നാലും രോഗമുണ്ടാകാം. തീറ്റ എടുക്കുന്ന അളവിലുള്ള കുറവ് രോഗലക്ഷണങ്ങളിൽ പ്രഥമവും പ്രധാനവുമാണ്.
താറാവ് വസന്ത അഥവാ താറാവ് പ്ലേഗ് വൈറസ് രോഗമാണ്. രോഗമുള്ളവയുടെ വിസർജ്യം കലർന്ന തീറ്റയും, വെള്ളവും രോഗം പകർത്തുന്നു. പാതിയടഞ്ഞ കണ്ണുകൾ, കാലുകൾക്കും ചിറകുകൾക്കും തളർച്ച, വെളിച്ചത്തിൽ വരാതെ ഒളിക്കുക, തല കുനിക്കുന്പോൾ പച്ചകലർന്ന ദ്രാവകം ഒഴുകി വരുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാം. ചികിത്സയില്ലാത്ത രോഗത്തിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. താറാവ് കോളറയാകട്ടെ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. നല്ല ആരോഗ്യമുള്ള താറാവുകൾ പെട്ടെന്നു ചത്തുപോകുന്നതിനാൽ കർഷകർ ഈ രോഗത്തെ “അറ്റാക്ക്” എന്ന് പറയാറുണ്ട്. രോഗം ബാധിച്ചവയുടെ വായിൽ നിന്നും മൂക്കിൽ നിന്നും ചിലപ്പോൾ രക്തം വരാം. ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. ചൂടും ഈർപ്പവുമുള്ള നമ്മുടെ കാലാവസ്ഥയിൽ തീറ്റയിൽ നിന്ന് പൂപ്പൽവിഷബാധയുണ്ടാകാം. പൂപ്പൽ ബാധിച്ച തീറ്റ യാതൊരു കാരണവശാലും താറാവിനോ, കുഞ്ഞുങ്ങൾക്കോ കൊടുക്കരുത്. അസ്പർജില്ലസ് ഫ്യൂമിഗേറ്റസ് എന്ന പൂപ്പൽ ശ്വാസകോശത്തെ ബാധിച്ച് ബ്രൂഡർ ന്യുമോണിയ ഉണ്ടാക്കാം.
രോഗനിർണയം കൃത്യമായി നടത്തി ചികിത്സ നൽകണം. വിറ്റാമിൻ ബി-3 (നിയാസിൻ)യുടെ കുറവുമൂലം താറാവുകളിൽ പെറോസിസ് രോഗം വരാം. മറ്റു പക്ഷികളേക്കാൾ 20 ഇരട്ടി നിയാസിൻ താറാവുകൾക്കു വേണം. കാലിനു തളർച്ച, കാൽമുട്ടിന്റെ സന്ധിവീക്കം എന്നിവ ലക്ഷണങ്ങളാണ്. കാത്സ്യത്തിന്റെ കുറവു മൂലവും കാലിനു തളർച്ചയുണ്ടാകാം.
താറാവു രോഗങ്ങളുടെ പ്രതിരോധത്തിൽ പ്രധാനം കൃത്യസമയത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പുകളാണ്. ഡക്ക് കോളറയ്ക്കെതിരേയുള്ള ആദ്യ കുത്തിവെയ്പ് നാലാഴ്ച പ്രായത്തിലും ഡക്ക് പ്ലേഗിനെതിരേ ആറാമത്തെ ആഴ്ചയിലും നൽകണം. ഡക്ക് പ്ലേഗിന് 12 ആഴ്ച പ്രായത്തിൽ ബൂസ്റ്റർ ഡോസ് നൽകണം. ഡക്ക്, കോളറ, പ്ലേഗ് ഇവയുടെ കുത്തിവയ്പ് വർഷത്തിൽ രണ്ട് എന്ന ഇടവേളയിൽ ആവർത്തിക്കണം. കൂടാതെ തീറ്റയും പരിസരവും പൂപ്പൽ ബാധയില്ലാതെ സൂക്ഷിക്കണം. സന്തുലിത തീറ്റക്രമം പിൻതുടരണം.
ഫോണ്: 9446203839
ഡോ. സാബിൻ ജോർജ്
പൊടിക്കൈകൾ
ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഉൗറ്റിയാൽ ചൊറിച്ചിലകലും.
എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നുകുരു മാത്രമേ ഉണ്ടാകു. അതു കണ്ടുപിടിക്കാനായി മുഴുവൻ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നുകിടക്കുന്നവ മാത്രം വിത്തിനെടുക്കുക.
കാച്ചിൽ വള്ളികൾ വലത്തോട്ടു ചുറ്റിവിട്ടാൽ മാത്രമേ അവ മുകളിലേക്കു കയറൂ.
പലതരം കളകൾ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികൾ നന്നായി കൃഷി ചെയ്യാം.
പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുന്പോൾ കീടങ്ങളെ നശിപ്പിക്കാൻ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതിൽ കീടനാശിനി കലർത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലിൽ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താൽ ആകർഷിക്കപ്പെട്ട് വരുന്ന കീടങ്ങൾ ചിരട്ടയിൽ പറ്റിയിരുന്ന് , വിഷദ്രാവകം കുടിച്ചു ചാകും. കായ്ഫലങ്ങളിൽ അവ തൊടുകപോലുമില്ല.
പച്ചക്കറികൾ അരിയുന്നതിനു മുന്പ് അരമണിക്കൂർ വിന്നാഗിരി കലർത്തിയ വെള്ളത്തിൽ മുക്കിവച്ചശേഷം കഴുകിയാൽ കുറേയൊക്കെ വിഷം മാറിക്കിട്ടും. പച്ചക്കറികൾ അരിഞ്ഞ ശേഷം അൽപ്പം ഉപ്പും കൂടി ചേർത്ത് വെള്ളത്തിൽ കഴുകിയാൽ കീടനാശിനികളുടെ വിഷാംശം കുറച്ചകൂടി ഇല്ലാതാകും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പിൻ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ചുവളരും.
ചീര തുടങ്ങിയ ചെടികൾക്ക് നേർപ്പിച്ച ഗോമൂത്രം ഒഴിച്ചാൽ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേർത്താണ് ഗോമൂത്രം നേർപ്പിക്കേണ്ടത്.
പയർ പൂക്കുന്നതുവരെ വളം കുറച്ചേ നൽകാവു. പൂക്കാൻ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളർച്ച നിയന്ത്രിച്ചാൽ തണ്ടിന്റെ ബലം കൂടും. വിളവും കൂടും.
മത്തൻ നട്ട് വള്ളി വീശുന്പോൾ മുട്ടുതോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്പൂക്കളിൽ മിക്കവയും കായാകുകയും ചെയ്യും.
ജോർജ് തോപ്പിലാൻ