പത്തനംതിട്ട: കേരള കോണ്ഗ്രസ് -എമ്മിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിനു കോട്ടയത്തു കർഷകരക്ഷാസംഗമം നടത്തുമെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. അടൂരിൽ കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം സംസ്ഥാന നേതൃത്വ ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കാൻ കേരള കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി അനിശ്ചിതകാല നിരാഹാര സമരം അടക്കം സംഘടിപ്പിക്കും. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 10 കിലോമീറ്റർ സ്പിൽവേ വീതി കൂട്ടിയാൽ പന്പ, അച്ചൻകോവിൽ നദികളിൽനിന്നുള്ള ജലമൊഴുക്ക് സുഗമമാകും. അടിക്കടിയുള്ള വെള്ളപ്പൊക്കവും ഒഴിവാകും- ജോസഫ് ചൂണ്ടിക്കാട്ടി.
പോഷകാഹാരക്കുറവ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന വെല്ലുവിളിയാണെന്ന് ജോസഫ് അഭിപ്രായപ്പെട്ടു. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കെങ്കിലും എല്ലാദിവസവും കഞ്ഞിക്കൊപ്പം ഒരു ഗ്ലാസ് പാൽ നൽകാനുള്ള പദ്ധതിയുണ്ടാകണം. പാന്പുകൾ അധിവസിക്കുന്ന ഹൈടെക് സ്കൂളുകളാണ് നമ്മുടേത്. കിഫ്ബിയിൽ ആയതിനാൽ ഹൈടെക് പ്രഖ്യാപനം മാത്രം മതിയെന്നതാണ് നിലപാട്. മണ്ണു തിന്നു ജീവിക്കേണ്ടിവരുന്ന ഒരു സമൂഹം ഇന്നും നമുക്കു ചുറ്റുമുണ്ടെന്ന യാഥാർഥ്യം പൊതുപ്രവർത്തകർ തിരിച്ചറിയണമെന്നും ജോസഫ് പറഞ്ഞു.
ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, ഉന്നതാധികാര സമിതിയംഗങ്ങളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ, പ്രഫ.ഡി.കെ. ജോണ്, ജോണ് കെ. മാത്യൂസ്, കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാന്പ് ഇന്നു സമാപിക്കും.
ഇനി പിളർപ്പ് ഇല്ലെന്നു ജോസഫ്
പത്തനംതിട്ട: കേരള കോൺഗ്രസിൽ ഇനി പിളർപ്പ് എന്നൊരു സംഗതി ഇല്ലെന്നു പി.ജെ. ജോസഫ്. പുതിയ പാർട്ടി ആർക്കു വേണമെങ്കിലും രൂപീകരിക്കാം. എന്നാൽ, അവരെ മുന്നണിയിൽ ഉൾപ്പെടുത്തണമോയെന്നതു യുഡിഎഫാണു തീരുമാനിക്കേണ്ടത്. അകലക്കുന്നം പഞ്ചായത്തിൽ പാർട്ടി സ്ഥാനാർഥിക്കു താൻ രണ്ടില ചിഹ്നം നൽകിയതിനു പിന്നാലെ പന്ത് അടയാളത്തിൽ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിച്ചു വെല്ലുവിളിക്കുകയാണെന്നും ജോസഫ് ആരോപിച്ചു.
കർഷക രക്ഷാസംഗമം ഫെബ്രുവരി ഒന്നിനു കോട്ടയത്ത്: പി.ജെ. ജോസഫ്
11:25 PM Dec 05, 2019 | Deepika.com