കോട്ടയം: "കൊലക്കയർ വലിക്കാൻ എന്റെ കൈകൾ വിറയ്ക്കില്ല. രാജ്യം തലകുനിച്ച നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ എനിക്കു ഭയമില്ല. തിഹാർ ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ ഞാൻ ആരാച്ചാരാകും’. പാലാ കുടക്കച്ചിറ സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ നവീൽ ടോം ജയിംസ് കണ്ണാട്ട് നിർഭയ പ്രതികളുടെ ആരാച്ചാരാകാൻ രംഗത്തു വന്നിരിക്കുന്നു.
“എന്നെ പിന്തിരിപ്പിക്കാൻ ആരും നോക്കണ്ട. കോട്ടയത്തെ അഗതിമന്ദിരങ്ങളിൽ വർഷങ്ങൾ ആതുരസേവനം ചെയ്തയാളാണ് ഞാൻ.
കൊടുംക്രൂരത നടത്തിയ കുറ്റവാളികൾക്കു തൂക്കുകയർ ഒരുക്കാൻ ഏതറ്റം വരെയും പോകും.’’ നിർഭയ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്കു പിന്നാലെയാണു കൂട്ടുകാർക്കിടയിൽ "നീതിമാൻ' എന്നറിയപ്പെടുന്ന നവീൽ ടോം ജയിംസ് ഡൽഹി സെൻട്രൽ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയിൽ അയച്ചിരിക്കുന്നത്. പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ പ്രതിഫലം ലഭിച്ചാൽ വയനാട്ടിലെ ആദിവാസി മേഖലയിൽ ആംബുലൻസ് വാങ്ങാൻ ഈ പണം ഉപയോഗിക്കുമെന്നും നവിൽ പറഞ്ഞു. കോട്ടയം, പാന്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളിൽ സേവനം ചെയ്തിരുന്ന നവീൽ ഇപ്പോൾ കുടുംബ സമേതം ഡൽഹിയിലാണു താമസം.
സ്കാനിയ ബസും കണ്ടെയ്നർ ലോറികളും ഓടിച്ചിരുന്ന നവിൽ നിർഭയ സംഭവം നടന്ന ഡൽഹി വസന്ത് വിഹാർ മഹിപാൽപൂരിലായിരുന്നു താമസം. രണ്ടു പെണ്മക്കളുടെ പിതാവായ തന്നെ നിർഭയ സംഭവം ഭീതിപ്പെടുത്തുന്നതായും ഇനി ആവർത്തിക്കാതിരിക്കാൻ പ്രതികൾക്കു പരമാവധി ശിക്ഷ നൽകേണ്ടത് ആവശ്യമാണെന്നും നവീൽ ദീപികയോടു പറഞ്ഞു. നിർഭയക്കേസിൽ പ്രതികൾക്കു വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടിയത്.
ജോമി കുര്യാക്കോസ്
നിർഭയ പ്രതികളുടെ ആരാച്ചാരാകാൻ അനുമതി തേടി കോട്ടയം സ്വദേശി
11:25 PM Dec 05, 2019 | Deepika.com