തിരുവനന്തപുരം: ചട്ടവിരുദ്ധമായി സർവകലാശാലകളിൽ ഇടപെട്ട ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കാൻ ഒരുക്കമല്ലെങ്കിൽ മുഖ്യമന്ത്രി ഇടപെട്ടു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സർവകലാശാല നിയമമനുസരിച്ച് ചാൻസലറുടെ അനുവാദമില്ലാതെ പ്രോ ചാൻസലറായ മന്ത്രിക്ക് സർവകലാശാലയുടെ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല. എന്നാൽ, സർവകലാശാലകളിൽ ഫയൽ അദാലത്ത് നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മന്ത്രി അദാലത്തിൽ സംബന്ധിക്കുമെന്നും മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മന്ത്രിക്കു മുന്പാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ കോപ്പിയും വാർത്താസമ്മേളനത്തിൽ രമേശ് ഹാജരാക്കി. ഫയൽ അദാലത്ത് സർവകലാശാലകൾ നടത്തിയതാണെന്നും തന്റെ വകുപ്പ് അക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി ജലീൽ ഇതുവരെ പറഞ്ഞു വന്നിരുന്നതെന്ന് രമേശ് ചൂണ്ടിക്കാട്ടി.
മന്ത്രി ജലീൽ സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുകയാണ്. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ എക്സ്റ്റൻഷൻ സെന്ററുകളായി മാറ്റിയിരിക്കുകയാണ്. ഓരോ സർവകലാശാലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന പരീക്ഷാക്രമക്കേടുകൾ ഇതിന്റെ ഭാഗമാണ്.
സാങ്കേതിക സർവകലാശാലയിൽ തോറ്റ വിദ്യാർഥിയുടെ പേപ്പർ മൂന്നാം തവണ റീവാല്യു ചെയ്തത് മനുഷ്യത്വപരമായ നടപടി എന്നാണു മന്ത്രി പറഞ്ഞത്. മന്ത്രിക്ക് ഇതിനുള്ള അധികാരമുണ്ടോ എന്നതാണു പ്രശ്നം. ഈ വിഷയത്തിൽ ഗവർണർ തെളിവെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനി മന്ത്രിക്ക് എങ്ങനെ കൈകഴുകി മാറി നിൽക്കാൻ സാധിക്കുമെന്നു രമേശ് ചോദിച്ചു. ഇനി ഒരു നിമിഷം പോലും മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രമേശ് പറഞ്ഞു.
സർവകലാശാലകളിലെ ഇടപെടൽ: മന്ത്രി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ്
11:20 PM Dec 05, 2019 | Deepika.com