തൊടുപുഴ: ബാങ്കുകളുടെ എഴുത്തുകുത്തുകൾ മലയാളത്തിലും വേണമെന്നും സർവീസ് ചാർജുകളും വായ്പാ വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
സാധാരണക്കാർ ആശ്രയിക്കുന്ന ബാങ്കുകളിൽ ഇടപാടുകാർക്കു നൽകുന്ന സേവനം മലയാളത്തിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ടു കമ്മീഷനു ലഭിച്ച പരാതിയിലാണ് അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. വിവരാവകാശ പ്രവർത്തകനായ അഡ്വ.ടോം തോമസ് പൂച്ചാലിൽ ആണ് സംസ്ഥാന ചീഫ് സെക്രട്ടറി, സ്റ്റേറ്റ് ബാങ്കേഴ്സ് സമിതി കണ്വീനർ എന്നിവരെ എതിർ കക്ഷികളാക്കി മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്.
ഭൂരിപക്ഷം ബാങ്കുകളും അവരുടെ അപേക്ഷ ഫോമുകളും മറ്റു വിവരങ്ങളും ലഭ്യമാക്കുന്നതു മലയാളത്തിലല്ല എന്നു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനാൽ ബാങ്ക് നിയമങ്ങളുടെ നൂലാമാലകൾ സാധാരണക്കാർക്കു മനസിലാകാതെ പോകുന്നു. പരാതി സ്വീകരിച്ച കമ്മീഷൻ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനു നിർദേശം നൽകി. ചീഫ് സെക്രട്ടറി ഉത്തരവ് ധനവകുപ്പിനു കൈമാറി.
ഒൗദ്യോഗിക ഭാഷാവകുപ്പിനോടും വിശദീകരണം തേടി. എന്നാൽ, ബാങ്കിംഗ് മേഖലയിലെ മാതൃഭാഷാ ഉപയോഗം ഭാഷാവകുപ്പിന്റെ പരിധിയിൽ വരില്ലെന്നും സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ വിഷയം ബാങ്കുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ധനകാര്യ (പ്ലാനിംഗ് എ) വകുപ്പിനു കഴിയുമെന്നും ഭാഷാവകുപ്പ് കമ്മീഷനെ അറിയിച്ചു. അതിനാൽ അപേക്ഷയുടെ പകർപ്പ് കഴിഞ്ഞ ഏപ്രിൽ ഒന്നിനു ധനവകുപ്പിനു കൈമാറിയിട്ടുണ്ടെന്നും ഭാഷാവകുപ്പ് കമ്മീഷനിൽ ബോധിപ്പിച്ചു.
ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കണമെന്നു ധനവകുപ്പ് സെക്രട്ടറിക്കു നിർദേശം നൽകുകയായിരുന്നു. ഇതിനു പുറമെ ബാങ്കുകളിൽനിന്നു ലഭിക്കുന്ന വിവിധ വായ്പകൾ, അവയ്ക്കു ലഭിക്കുന്ന സബ്സിഡികൾ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ബാങ്കുകളിൽനിന്നു ലഭ്യമാകുന്നില്ലെന്നും ഇത്തരം വിവരങ്ങൾ മലയാളത്തിൽ ബാങ്കുകളിൽ എഴുതി പ്രദർശിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉത്തരവു നടപ്പിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നിർദേശം ഉടൻ പ്രാവർത്തികമാക്കാൻ ഗവർണറെയും ചീഫ് സെക്രട്ടറിയെയും കാണുമെന്നും ടോം തോമസ് പറഞ്ഞു.
ടി.പി. സന്തോഷ്കുമാർ
ബാങ്കിലെ എഴുത്തുകുത്തുകൾ മലയാളത്തിലും വേണം: മനുഷ്യാവകാശ കമ്മീഷൻ
11:20 PM Dec 05, 2019 | Deepika.com