രാജകുമാരി: ശാന്തൻപാറ പുത്തടി ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷ് വധക്കേസിലെ ഒന്നാംപ്രതി ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾ ഖാദർ (31) അറസ്റ്റിൽ.
മുംബൈയിലെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ ഒൻപതിനാണ് വസിമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷംകഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന വസീമിന്റെ അറസ്റ്റ് മുംബൈ പോലീസ് ഇന്നലെയാണു രേഖപ്പെടുത്തിയത്.
റിജോഷിന്റെ മകൾ രണ്ടു വയസുകാരിയായ ജൊവാനയെ വിഷംകൊടുത്തു കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പനവേൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുകയാണ്. ഇവരെ അവശനിലയിൽ കണ്ട പൻവേൽ സമീർ ഹോട്ടലിൽ അടുത്ത ദിവസം എത്തിച്ചു തെളിവെടുപ്പ് നടത്തും.
വസീമിനൊപ്പം വിഷംകഴിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന റിജോഷിന്റെ ഭാര്യ ലിജിയെ കഴിഞ്ഞ ആഴ്ച പൻവേൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ്ചെയ്തിരുന്നു. ധർഷാദ്ബാദ് ജയിലിൽ കഴിയുന്ന ലിജിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കുന്നതിനു പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്ന വസീമിനു വേണ്ടിയും അടുത്തയാഴ്ച പ്രൊഡക്ഷൻ വാറണ്ട് വാങ്ങും.
ഇടുക്കിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ മുംബൈയിൽനിന്നു ശാന്തന്‍പാറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണു സൂചന.
ശാന്തൻപാറ കൊലപാതകം: ഒന്നാം പ്രതിയും അറസ്റ്റിൽ
12:20 AM Dec 05, 2019 | Deepika.com