ആലുവ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ഗവർണർ നടത്തിയ പരാമർശം അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവാരത്തകർച്ചയ്ക്ക് മന്ത്രി തന്നെ കാരണമായതിനാലും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ വസ്തുതകൾ ഗവർണർ ശരിവച്ചിരിക്കുന്ന സാഹചര്യത്തിലും മന്ത്രി കെ.ടി ജലീൽ രാജിവച്ചൊഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സർവകലാശാല, മഹാത്മ ഗാന്ധി സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിലെ മാർക്ക് തട്ടിപ്പ് കേസുകളിൽ മന്ത്രിക്ക് നേരിട്ടും പേഴ്സണൽ സെക്രട്ടറി വഴിയും ഉത്തരവാദിത്വമുണ്ട്. മനുഷ്യത്വം കാരണം ഒരാളെ സഹായിച്ചെന്നാണ് മന്ത്രിയുടെ ന്യായീകരണം. ടെക്നിക്കൽ സർവകലാശാലയിൽ വിദ്യാർഥിക്ക് മാർക്ക് കൂട്ടിയിട്ടത് മനുഷ്യത്വപരമായ സമീപനമാണെങ്കിൽ ഒരു വിദ്യാർഥിക്കു മാത്രമായി ചെയ്തുകൊടുത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഗവർണർക്ക് പ്രതിപക്ഷം നൽകിയ നാലു കത്തുകൾ ശരിയായി. ഗവർണർ ആദ്യമായാണ് പരസ്യമായി ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
എംജി യൂണിവേഴ്സിറ്റിയിൽ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്ത അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി മുഴുവൻ സമയവും ഉണ്ടായിരുന്നു. മാർക്ക് കൂട്ടാനുള്ള അപേക്ഷ ഉദ്യോഗസ്ഥർ എതിർത്തപ്പോൾ സിൻഡിക്കേറ്റിന് വിട്ടു. ഓരോ മാർക്ക് കൂട്ടി നൽകാനായിരുന്നു ശിപാർശയെങ്കിലും 5 മാർക്ക് വീതം നൽകുന്നതിലാണ് തീരുമാനമായത്. 125 വിദ്യാർഥികൾക്കാണ് ഇതുവഴി ബിരുദം ലഭിച്ചത്. സിൻഡിക്കേറ്റ് ഈ തീരുമാനം തിരുത്തി ബിരുദം പിൻവലിച്ചെന്ന് ഗവർണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പിൻവലിച്ച തീരുമാനം നിയമപരമായി നിലനിൽക്കില്ല.
ഒരു തവണ ബിരുദം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചാൽ അത് പിൻവലിക്കണമെങ്കിൽ ചാൻസലറായ ഗവർണർക്ക് മാത്രമേ കഴിയൂ. അതു വരെ വിദ്യാർഥികൾ കോടതിയെ സമീപിച്ചാൽ മാർക്ക്ലിസ്റ്റ് അനുവദിക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ല. ഗവർണർ കത്ത് അയച്ചില്ലെന്നും അറിയിച്ചില്ലെന്നും പറഞ്ഞ് നിസാരവൽക്കരിക്കാൻ മന്ത്രി ശ്രമിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിലും ഉന്നത വിദ്യാഭ്യാസ രംഗം തകർത്തതിലും പ്രതിഷേധിച്ച് 12 ന് യുഡിഎഫിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും 20 ന് കെപിസിസിയുടെ ആഭിമുഖ്യത്തിൽ വിവിധ സമരപരിപാടികളും നടത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അഴിമതി ശാസ്ത്രീയ രീതിയിൽ നടപ്പാക്കുന്നു
സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ അഴിമതി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നികുതി പിരിച്ചെടുക്കാതെ അഴിമതിയും ധൂർത്തുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്ന് മന്ത്രി എ.കെ.ബാലൻ തന്നെ പറഞ്ഞു.
ധൂർത്ത് കൊണ്ട് കേരളത്തിന്റെ ധനസ്ഥിതി മോശമായി. ഹെലിക്കോപ്റ്ററും ബുള്ളറ്റ് പ്രൂഫ് കാറുകളും വാങ്ങിക്കൂട്ടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മാർക്ക് ദാനം: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ചെന്നിത്തല
12:19 AM Dec 05, 2019 | Deepika.com