കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുടെ സൗകര്യ വികസനത്തിനു സർക്കാർ ആവിഷ്കരിച്ച ചലഞ്ച് ഫണ്ട് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുന്നു. മൂന്നു വർഷം മുന്പു പ്രഖ്യാപിച്ച പദ്ധതിപ്രകാരം സ്കൂളുകൾ നിർമാണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒരു സ്കൂളിനു മാത്രമാണ് ഭാഗികമായി സർക്കാർ വിഹിതം അനുവദിച്ചത്.
സ്കൂളുകളുടെ വികസനത്തിനു സ്കൂൾ മാനേജ്മെന്റും സർക്കാരും 50:50 അനുപാതത്തിൽ തുക ചെലവഴിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതാണു ചലഞ്ച് ഫണ്ട് പദ്ധതി. 2017 ഓഗസ്റ്റ് 18നാണു പദ്ധതിക്കു സർക്കാർ അനുമതി നൽകിയത്. നിയോജകമണ്ഡല ആസ്തി വികസന ഫണ്ട്, മറ്റു സർക്കാർ സഹായം എന്നിവ ചേർത്ത് പരമാവധി ഒരു കോടി രൂപ ചലഞ്ച് ഫണ്ട് പദ്ധതിയിലുൾപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണു വ്യവസ്ഥ.
പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾക്കു ചെലവാകുന്ന തുകയുടെ സ്കൂൾ വിഹിതമായ 50 ശതമാനം ട്രഷറിയിൽ അടച്ചാലാണു ബാക്കിയുള്ള 50 ശതമാനം അനുവദിക്കുകയെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. പല സ്കൂളുകളും ഇത്തരത്തിൽ മാനേജ്മെന്റ് വിഹിതം ട്രഷറിയിൽ അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്.
സർക്കാർ വിഹിതം വൈകുന്നതിനാൽ ട്രഷറിയിൽ അടച്ച തുക തിരിച്ചെടുത്തു നിർമാണം നടത്താൻ ചില സ്കൂളുകളോടു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. നിർമാണം പൂർത്തിയാകുന്പോൾ സർക്കാർ വിഹിതം കൂടി അനുവദിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും അതുണ്ടായില്ല. നിർമാണം പൂർത്തീകരിച്ചതിന്റെ രേഖകൾ കൈമാറിയിട്ടും സർക്കാർ വിഹിതം ചുവപ്പുനാടയിലാണ്. ഒരു വർഷം പലിശരഹിത നിക്ഷേപമായി ട്രഷറിയിൽ കിടന്ന തുക തിരിച്ചെടുത്തു നിർമാണം തുടങ്ങി പാതിവഴിയിൽ നിലച്ച സ്കൂളുകളുമുണ്ട്.
ചലഞ്ച് ഫണ്ട് പദ്ധതിപ്രകാരം നിർമാണം പൂർത്തിയാക്കി ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും സർക്കാർ ഫണ്ട് വിതരണം ചെയ്യാത്തതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ആലപ്പുഴയിലെ ഒരു എയ്ഡഡ് സ്കൂളിനു മാത്രമാണു സംസ്ഥാനത്തു ചലഞ്ച് ഫണ്ടിലെ സർക്കാർ വിഹിതം ഭാഗികമായി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിൽ ചലഞ്ച് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ സ്കൂളിലെ നിർമാണം കഴിഞ്ഞ ജൂണ് 15നു മന്ത്രി തന്നെ ഉദ്ഘാടനം ചെയ്തെങ്കിലും, സ്കൂളിനുള്ള സർക്കാർ ഫണ്ട് വാഗ്ദാനത്തിലൊതുങ്ങി. ഇരിങ്ങാലക്കുടയിൽ ഒരു എയ്ഡഡ് സ്കൂൾ ട്രഷറിയിൽ നിക്ഷേപിച്ച മാനേജ്മെന്റ് വിഹിതമായ 40 ലക്ഷം, ഒരു വർഷത്തിനുശേഷം പലിശപോലുമില്ലാതെ തിരിച്ചെടുത്തു നിർമാണപ്രവർത്തനം തുടങ്ങിവച്ചു. ഇവിടെയും സർക്കാർ വിഹിതം രേഖകളിൽ ഒതുങ്ങി.
സിജോ പൈനാടത്ത്
എയ്ഡഡ് സ്കൂളുകൾക്കായുള്ള ചലഞ്ച് ഫണ്ട് ചുവപ്പുനാടയിൽ
12:10 AM Dec 05, 2019 | Deepika.com