ഈരാറ്റുപേട്ട: സ്വകാര്യ പണമിടപാടു സ്ഥാപനം ജപ്തി നോട്ടീസ് വീട്ടിൽ പതിച്ചതിന് ഒരു മാസം പിന്നിട്ടപ്പോൾ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ഗ്രാമപഞ്ചായത്തിലെ പൂവത്തോടിനു സമീപം മൂന്നാംതോട് കട്ടാക്കൽ കോളനിയിൽ താമസിക്കുന്ന തൊടിയിൽ ഷാജി കെ. ദാമോദരനെ(49)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ മകളുടെ വിവാഹ ആവശ്യത്തിനായി കൊച്ചിയിലുള്ള പണമിടപാട് സ്ഥാപനത്തിൽനിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോണിൽ 19,500 രൂപ കുടിശിക വരുത്തിയതിനെത്തുടർന്ന് പണമിടപാട് സ്ഥാപന അധികൃതർ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചു. കഴിഞ്ഞ മാസം 29നാണ് നോട്ടീസ് പതിച്ചത്. ആശാരിപ്പണി ചെയ്താണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്.
ഭാര്യയും കൂലിവേലയ്ക്കു പോകുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. കടബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തിടനാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: ഷാലുമോൾ, ശ്രീഹരി. മരുമകൻ: സനൽ (തിടനാട്).
ജപ്തി നോട്ടീസ് വീട്ടിൽ പതിച്ചു; ഒരു മാസം പിന്നിട്ടപ്പോൾ ഗൃഹനാഥൻ ജീവനൊടുക്കി
11:47 PM Dec 04, 2019 | Deepika.com