തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്ക് അക്കാദമിക് സ്വയംഭരണം നല്കുന്നതിനു മുന്നോടിയായുള്ള പരിശോധന ഈ മാസം അവസാനവും അടുത്ത മാസം ആദ്യവും നടത്തും. സ്വയംഭരണത്തിനായി അപേക്ഷ സമർപ്പിച്ച കോളജുകളിൽ മൂന്നെണ്ണത്തിലാണ് പരിശോധന യുജിസി ഉടൻ നടത്തുക. കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ ഈ മാസം അവസാനം യുജിസി സംഘമെത്തുമെന്നാണ് സൂചന നല്കിയിട്ടുള്ളത്. തിരുവനന്തപുരം മാർ ബസേലിയോസ്, കാക്കനാട് രാജഗിരി കോളജ് എന്നിവിടങ്ങളിൽ ജനുവരി ആദ്യ ആഴ്ച പരിശോധന നടത്തും.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് സ്വയംഭരണാവകാശത്തിനായി ഉടൻ അപേക്ഷ സമർപ്പിക്കും. സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്ക് അക്കാദമിക് സ്വയംഭരണം നല്കുന്നതിലൂടെ കോളജുകളുടെ നിലവാരം നിലവിലുള്ളതിനെക്കാൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന വിലയിരുത്തലാണുള്ളത്. യുജിസിയുടെ ഗ്രാന്റ് ഉൾപ്പെടെയുള്ളവ ഇപ്പോൾ കൂടുതലായും നല്കുന്നത് ഓട്ടോണമസ് കോളജുകൾക്കാണ്. അത്തരത്തിലൊരു സാഹചര്യത്തിൽ സംസ്ഥാനത്തും കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചാൽ കൂടുതൽ കേന്ദ്രഗ്രാന്റുകളും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്ക് സ്വയംഭരണാവകാശം നല്കുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരും എതിർപ്പ് ഉയർത്താൻ സാധ്യതയില്ല.
സ്വയംഭരണാവകാശത്തിനായി സ്ഥാപനങ്ങൾക്ക് നേരിട്ട് യുജിസിക്ക് അപേക്ഷ നല്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. സ്വയംഭരണകോളജുകൾ നിശ്ചയിക്കുന്നതിനായുള്ള കമ്മിറ്റിയിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയുടെ പേരു നിർദേശിക്കാൻ യുജിസി ഇതിനോടകം മൂന്ന് കത്തുകൾ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നല്കി. അംഗങ്ങളെ ഉടൻ തന്നെ നിശ്ചയിച്ചു നല്കാനുള്ള സാധ്യതയാണുള്ളത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് സ്വയംഭരണപദി നല്കാനുള്ള നീക്കം ആരംഭിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്ത് 19 സ്വയംഭരണ കോളജുകളാണുള്ളത്. ഇതിൽ 18 എയ്ഡഡ് കോളജും ഒരു സർക്കാർ കോളജുമാണുള്ളത്. ഇതിന്റെ തുടർച്ചായാണ് സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കു സ്വയംഭരണം നല്കുന്നത്.
സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കു സ്വയംഭരണം: പരിശോധന ഈ മാസം അവസാനം തുടങ്ങും
11:33 PM Dec 04, 2019 | Deepika.com