തിരുവനന്തപുരം: പട്ടിണി സഹിക്കാൻ കഴിയാതെ കുഞ്ഞുമക്കളെ ശിശുക്ഷേമസമിതിക്കു കൈമാറിയ അമ്മയ്ക്കു സാന്ത്വനവുമായി നേതാക്കൾ. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരാണ് ഇന്നലെ ശിശുക്ഷേമസമിതിയിലെത്തി കുട്ടികളുടെ അമ്മയ്ക്ക് സാന്ത്വനം പകർന്നത്.
കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ നേതാക്കൾ ആ അമ്മയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സെക്രട്ടേറിയറ്റിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ കൈതമുക്കിൽ റെയിൽവെ പുറന്പോക്കിൽ ഫ്ളക്സുകൾ കൊണ്ടു മറച്ച കൂരയിലാണ് അമ്മയും മൂന്നു മാസം മുതൽ ഏഴു വയസുവരെ പ്രായമുള്ള ആറ് കുരുന്നുകളും ഇത്രയും കാലം ജീവിച്ചത്. വീട്ടിൽ ദിവസങ്ങളായി പട്ടിണിയാണെന്ന വിവരത്തത്തുടർന്ന് നാലു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ഈ കുടുംബത്തിനു ലഭിച്ചിരുന്നില്ല.
എംഎൽഎമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എ. ലത്തീഫ് തുടങ്ങിയവർ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
സംഭവം നേരത്തേകണ്ടെത്തേണ്ടതായിരുന്നുവെന്നു മന്ത്രി
തിരുവനന്തപുരം: പട്ടിണിമൂലം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം നേരത്തെ കണ്ടെത്തേണ്ടതായിരുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. സർക്കാർ ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണെന്നും കടകംപള്ളി തിരുവനന്തപുരത്ത് പ്രതികരിച്ചു.
ആശ്വാസവചനവുമായി നേതാക്കൾ ശിശുക്ഷേമ സമിതിയിലെത്തി
12:43 AM Dec 04, 2019 | Deepika.com