കൊച്ചി: മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അനുരഞ്ജന സംഭാഷണങ്ങൾ നടക്കണമെന്നു കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. ഇക്കാര്യത്തിൽ ഏതുതരത്തിലുള്ള ആലോചനയും സഹായവും വാഗ്ദാനം ചെയ്യുന്നതായും യാക്കോബായ, ഓർത്തഡോക്സ് സഭാ മേലധ്യക്ഷന്മാർക്ക് അയച്ച കത്തിൽ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷർ വ്യക്തമാക്കി.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര മാർത്തോമ്മ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് റവ. തോമസ് കെ. ഉമ്മൻ എന്നിവർ ഒപ്പിട്ടാണു കത്തു നൽകിയത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ: ""മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകൾ കടന്നുപോകുന്ന ക്ലേശകരമായ സാഹചര്യങ്ങളും ഞങ്ങളുടെ പ്രാർഥനയുടെയും ആലോചനയുടെയും വിഷയമായിരുന്നു. ദേവാലയങ്ങളിൽ പ്രവേശിക്കുന്നതും മൃതസംസ്കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരിൽ സഭയിൽ ഉളവായ പ്രതിസന്ധികളും വിഷമതകളും ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. സഭൈക്യരംഗത്തു ദീർഘകാലമായി നിലനിൽക്കുന്ന ബന്ധങ്ങളും സമവായവും നഷ്ടപ്പെടാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടട്ടെ എന്നതാണ് എല്ലാവരുടെയും പ്രാർഥന.
നിലവിൽ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനും രമ്യമായ പരിഹാരം ഉണ്ടാക്കാനും സഭയ്ക്കു കഴിയുമെന്നു ഞങ്ങൾക്കു വിശ്വാസമുണ്ട്. സഭയുടെ കാനോനിക നിയമമനുസരിച്ചും സിവിൽ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലേക്കു നീങ്ങുവാൻ പരിശുദ്ധാത്മാവ് സഭയെ സഹായിക്കട്ടെ എന്നു പ്രാർഥിക്കുന്നു.
നമ്മുടെ പൊതുസമൂഹത്തിനു മുന്നിൽ പിതാവും സഭയും തിളക്കമാർന്നു ക്രൈസ്തവ സാക്ഷ്യമാകാൻ ദൈവം ഇടയാക്കട്ടെ എന്നും പ്രാർഥിക്കുന്നു. പ്രശ്നപരിഹാരത്തിനായി അനുരഞ്ജന സംഭാഷണം നടക്കണം എന്നതാണു ഞങ്ങളുടെ അഭിപ്രായം. ഈ വിഷയത്തിൽ ഞങ്ങളുടെ ഏതു തരത്തിലുള്ള ആലോചനയും സഹായവും വാഗ്ദാനം ചെയ്യുന്നു. കർത്താവ് നമ്മുടെ പ്രയാസങ്ങളും പ്രതിസന്ധിയും ദൂരീകരിക്കട്ടെ.’’
നവംബർ 27നു തിരുവനന്തപുരത്ത് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ യോഗത്തെത്തുടർന്നാണു കത്തു നൽകിയത്.
സ്വാഗതം ചെയ്തു യാക്കോബായ സഭ
പുത്തൻകുരിശ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുക്കാമെന്ന വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സഹായ വാഗ്ദാനം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സ്വാഗതം ചെയ്തു.
പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്കു ലഭിച്ചെന്നും ഇതിനെ ഹാർദമായി സ്വാഗതം ചെയ്യുന്നെന്നും യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും പറഞ്ഞു.
പ്രശ്നപരിഹാര ശ്രമങ്ങൾക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പരിപൂർണമായ പിന്തുണയുണ്ടായിരിക്കുമെന്നു ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയും അറിയിച്ചു.
സഭാ തർക്കം: അനുരഞ്ജന സംഭാഷണത്തിന് ആഹ്വാനം ചെയ്തു വിവിധ സഭാ മേലധ്യക്ഷന്മാർ
12:43 AM Dec 04, 2019 | Deepika.com