തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്തിയെന്ന കേസിൽ വ്യാജരേഖ ചമച്ചത് അടക്കമുള്ള ആരോപണത്തിൽ നടൻ സുരേഷ് ഗോപി എംപിക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ഡയറക്ടർ അനുമതി നൽകി. വിലാസത്തിനായി വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, മോട്ടോർവാഹന നിയമലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിക്കുക.
പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലൂടെ 19,60,000 രൂപയുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കേസിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകിയത്. 2010-2018 കാലയളവിൽ സുരേഷ് ഗോപി രണ്ടു കാറുകൾ പോണ്ടിച്ചേരിയിലെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്തതിലൂടെ ആദ്യ കാറിന് 3,60,000 രൂപയും രണ്ടാം വാഹനത്തിന് 16,00,000 രൂപയും നികുതി വെട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെ ത്തൽ. സുരേഷ് ഗോപി പോണ്ടിച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിലെ താമസക്കാരനാണെന്ന് കാട്ടി എൽഐസി പോളിസിയെടുക്കുകയും അവിടത്തെ നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാംങ്മൂലം സംഘടിപ്പിച്ചാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെ ത്തൽ.
പോണ്ടിച്ചേരിയിലെ കെട്ടിട ഉടമസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനു കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്ഗോപിയെ കഴിഞ്ഞ വർഷം ജനുവരിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഈ കാറുകൾ ഡൽഹിയിലേക്കും ബംഗളൂരുവിലേക്കും മാറ്റിയിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.
വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടൻ ഫഹദ് ഫാസിലും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിഴ ഒടുക്കി ഫഹദ് കേസ് ഒത്തുതീർപ്പാക്കി. നടി അമലാ പോളിന്റെ വാഹനം ഷൂട്ടിംഗിനും മറ്റുമായി തമിഴ്നാട്ടിലായിരുന്നു ഉപയോഗിച്ചിരുന്നത്. കേരളത്തിൽ വാഹനം വന്നുപോകുക മാത്രമാണു ചെയ്തിരുന്നത്. സമാനമായ മറ്റു കേസുകളിലും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.
വ്യാജരേഖ ചമച്ചതിനു സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം നൽകാൻ അനുമതി
12:43 AM Dec 04, 2019 | Deepika.com