പത്തനംതിട്ട: കുളനട ഉളനാട് മൂന്നുമലയിൽ ജോണ് സാമുവേലിന്റെ വീട് ജില്ലാ സഹകരണ ബാങ്ക് ഇലവുംതിട്ട ശാഖയിൽ നിന്നുള്ള വായ്പാ കുടിശികയുടെ പേരിൽ ജപ്തി ചെയ്തു. പ്രളയബാധിതനായ ജോണ് സാമുവേലിന് സഹകരണ വകുപ്പിൽ നിന്നും 2020 മാർച്ച് 31വരെ നിലനിന്ന മൊറട്ടോറിയം മറികടന്നാണ് സഹകരണ ബാങ്കിന്റെ നടപടി. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായ ബാങ്കിൽ നിന്നുള്ള ജപ്തി നടപടി സഹകരണസംഘം രജിസ്ട്രാറുടെ അനുമതിയോടെയാണ്.
വീട് ജപ്തി ചെയ്തതോടെ ജോണ് സാമുവേലും കുടുംബവും വഴിയാധാരമായി. നാല്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്ക് കഴിഞ്ഞ 21 മുതൽ സ്കൂളിൽ പോകാനാകുന്നില്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം ജോണ് അയൽവീടുകളിലാണ് താമസിക്കുന്നത്. നവംബർ 21ന് ഇവർ ഒരു മരണവീട്ടിൽ പോയിരിക്കുന്ന സമയത്ത് സ്ഥലത്തെത്തിയ ബാങ്ക് അധികൃതരാണ് വീട് ജപ്തി ചെയ്തത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതോടെ ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കം എല്ലാ സാധനങ്ങളും വീടിനുള്ളിലായി. കുട്ടികളുടെ പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും വീടിനകത്തായി. ഇതോടെ അവരുടെ പഠനവും മുടങ്ങി. കുട്ടികളുടെ മരുന്ന്, ജോണിന്റെ മരുന്ന് ഒന്നും എടുക്കാനായില്ല. ജപ്തിക്കു മുന്പായി ബാങ്ക് ഒരു നോട്ടീസും നൽകിയിരുന്നില്ലെന്ന് ജോണ് സാമുവേൽ പറഞ്ഞു.
65 സെന്റ് വസ്തു സ്വന്തമായുണ്ട്. ഇത് ജാമ്യം നൽകിയാണ് വായ്പയെടുത്തത്. വസ്തു വിറ്റ് പണം തിരികെ അടയ്ക്കാമെന്ന് ബാങ്കിനെ അറിയിച്ചിരുന്നതാണ്. സഹകരണ മന്ത്രിക്കു നൽകിയ നിവേദനത്തേ തുടർന്ന് പ്രളയബാധിതനെന്ന നിലയിൽ 2020 മാർച്ച് 31 വരെ മൊറട്ടോറിയം നിലനിൽക്കുമെന്ന് ഉത്തരവുണ്ടായതാണ്. ഇതു മറികടന്നാണ് ഇപ്പോഴത്തെ നടപടിയെന്ന് ജോണ് പറഞ്ഞു. ബാങ്കിന്റെ നടപടിക്കെതിരെ സഹകരണമന്ത്രിക്കു വീണ്ടും നിവേദനം നൽകിയിട്ടുണ്ട്.
വീട് ജപ്തി ചെയ്തു, ജോണ് സാമുവേലും കുടുംബവും വഴിയാധാരമായി
11:55 PM Dec 03, 2019 | Deepika.com