തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കഴിയുന്ന ഒന്നല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിലൊരു നിയമനിർമാണമുണ്ടായാൽ അത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയുൾപ്പെടെയുള്ള 1,250 ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. അതോടൊപ്പം കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോർഡിനു കീഴിലുണ്ട്. ഇവയാക്കെ നടന്നു പോകുന്നത് പ്രധാനമായും ശബരിമലയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമമുണ്ടാക്കിയാൽ ഈ ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾ തകരാറിലാകുകയും വലിയ സാന്പത്തിക പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്യും.
ആറായിരത്തോളം ജീവനക്കാരാണ് ബോർഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കീഴിലുള്ളത്. കഴിഞ്ഞ തവണ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ മൂലം ബോർഡിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞത് വലിയ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും പല ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ദൈനംദിന ചെലവുകളെ ബാധിക്കുകയും ചെയ്തിരുന്നു.
1949 ലെ കവനന്റും അതിനെ തുടർന്ന് 1950 ൽ ഉണ്ടായ ആക്ടിന്റെയും അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നത്. ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് പോലെയാണ് ഇപ്പോഴും ദേവസ്വം ബോർഡിന്റെ ഭരണം നടക്കുന്നതും. അതിൽനിന്ന് യാതൊരു മാറ്റവും വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം ആവശ്യമില്ലെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്തണം: ചെന്നിത്തല
11:55 PM Dec 03, 2019 | Deepika.com