ചങ്ങനാശേരി: സംസ്ഥാനത്ത് ഈ മാസം വിതരണം ചെയ്യുന്നതിന് ആവശ്യമായ റേഷൻ മണ്ണെണ്ണ സ്റ്റോക്കില്ല. നോണ്‍ സബ്സിഡി മണ്ണെണ്ണ സർക്കാരിന്റെ കൈവശമുണ്ടെങ്കിലും റേഷൻ കാർഡ് ഉടമകൾക്കു വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് തയാറാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തേക്ക് കേന്ദ്രസർക്കാർ അനുവദിച്ചത് 9,264 കിലോലിറ്റർ മണ്ണെണ്ണയാണ്. 7,572 കിലോലിറ്റർ മണ്ണെണ്ണ രണ്ടുമാസം വിതരണം ചെയ്തു. ഡിസംബർ മാസത്തെ വിതരണത്തിന് ഇനി ബാക്കിയുള്ളത് 1,692 കിലോലിറ്റർ മാത്രമാണ്. പ്രതിമാസ വിതരണത്തിന് 4,259 കിലോലിറ്റർ ആവശ്യമാണ്. ഈ മാസം 2,567 കിലോലിറ്റർ മണ്ണെണ്ണകൂടി ലഭിച്ചെങ്കിലേ വിതരണത്തിനു തികയുകയുള്ളൂ.
നോണ്‍ സബ്സിഡി ഇനത്തിൽ 10,476 കിലോലിറ്റർ വിലകൂടിയ മണ്ണെണ്ണയും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസം 4,296 കിലോലിറ്റർ വീതം മണ്ണെണ്ണ വില്പന നടത്തി. ഇനി 6,180 കിലോലിറ്റർ മണ്ണെണ്ണ സർക്കാരിൽ സ്റ്റോക്കുണ്ട്. ഇതിൽനിന്നും 2,640 കിലോലിറ്റർ നോണ്‍ സബ്സിഡി മണ്ണെണ്ണ എടുത്തു കാർഡുടമകൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ കൈവശം നോണ്‍ സബ്സിഡി മണ്ണെണ്ണ സ്റ്റോക്ക് ഉണ്ടായിട്ടും ഡിസംബർമാസ വിതരണത്തിന് മണ്ണെണ്ണ അനുവദിക്കാത്തത് പ്രതിഷേധാർഹവും ജനങ്ങളോടുള്ള അവഹേളനവുമാണെന്നും ഉത്സവ സീസണ് പരിഗണിച്ച് മണ്ണെണ്ണ മുടക്കമില്ലാതെ വിതരണം ചെയ്യണമെന്നും ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ എന്നിവർ ആവശ്യപ്പെട്ടു.
സ്റ്റോക്കില്ല; റേഷൻ മണ്ണെണ്ണ വിതരണം തടസപ്പെടും
11:55 PM Dec 03, 2019 | Deepika.com