വടക്കൻ കുട്ടനാട്ടിലെ പ്രധാന നദികളിലൊന്നാണു മീനച്ചിലാർ. കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കാനെന്ന പേരിൽ ഇത്രയധികം ഓരുമുട്ടുകളുള്ള മറ്റൊരു നദി കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. അശാസ്ത്രീയമായി തോന്നിയിടത്തെല്ലാം മുട്ട്. ഇതുമൂലം രൂക്ഷമായ വെള്ളക്കെട്ടും ഒറ്റമഴയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കവും വടക്കൻ കുട്ടനാട്ടിലെ കുമരകം, അയ്മനം, ആർപ്പൂക്കര, വെച്ചൂർ, കല്ലറ,നീണ്ടൂർ പ്രദേശങ്ങളിൽ സാധാരണയാണ്.
ഓരുവെള്ളം കയറാതിരിക്കാൻ വേനൽക്കാലത്ത് ഇടുന്ന ഓരുമുട്ടുകൾ സമയത്ത് പൊളിച്ചു നീക്കാത്തതാണ് കാരണം. മഴക്കാല ആരംഭത്തിൽ തന്നെ മുട്ടുകൾ പൊളിച്ചു നീക്കി പുഴ പൂർവസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയിലാണ് ഇറിഗേഷൻ വകുപ്പ് കരാർ നൽകുന്നത്.
എന്നാൽ അതൊന്നും ആരും പാലിക്കാറില്ല. മഴക്കാലത്ത് കിഴക്കൻ വെള്ളത്തിന്റെ തള്ളലിൽ മുട്ടുകൾ സ്വയം പൊളിഞ്ഞു പോകുകയാണ് പതിവ്. ഇതുവഴി മുട്ട് സ്ഥാപിക്കാൻ ഉപയോഗിച്ച മണ്ണും കുറ്റിയും മരക്കൊന്പുകളും പുഴയുടെ അടിത്തട്ടിൽ അടിയും. ഇതിനൊപ്പം കിഴക്കൻ വെള്ളം കൊണ്ടുവരുന്ന എക്കലും ചെളിയും അടിഞ്ഞു പുഴയുടെയും തോടുകളുടെയും ആഴം പിന്നെയും കുറയും. ഇതുമൂലം പ്രളയജലം ജലാശയങ്ങളിലൊതുങ്ങാതെ കരയിലേക്കു കയറുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. കാലാകാലങ്ങളിൽ കൃത്യമായി പുഴയുടെയും തോടുകളുടെയും ആഴം വർധിപ്പിക്കുകയല്ലാതെ ഇതിനു മറ്റു പരിഹാര മാർഗങ്ങളില്ല.
എല്ലാ പാടശേഖരങ്ങളിലും ഒരുപോലെ കൃഷിയിറക്കുന്നതിനാൽ പ്രളയജലം ഉൾക്കൊള്ളാനുള്ള സ്ഥലം പിന്നെയും കുറയുന്നു. പുഴയുടെ ഇരുകരകളിലുമുള്ള പാടശേഖരങ്ങളിൽ ഒന്നിടവിട്ടു മാത്രം കൃഷി ചെയ്യുകയും കൃഷിയിറക്കാത്ത പാടത്ത് വെള്ളം കയറാൻ അനുവദിക്കുകയും ചെയ്താൽ ഒരുപരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. പ്രളയ ജലത്തോടൊപ്പം എക്കലും കയറുന്നതിനാൽ പാടത്ത് മികച്ച വിളവുണ്ടാകുയും ചെയ്യും. വളവും കീടനാശിനികളും തീരെ കുറച്ച് ഉപയോഗിച്ചാൽ മതിയാകും.
വർഷകൃഷിയും പുഞ്ചകൃഷിയും തുടരെത്തുടരെ മുടക്കമില്ലാതെ ചെയ്യുന്നതിനാലാണു കൃഷിഭൂമിയുടെ വളക്കൂറ് ഇല്ലാതാകുന്നത്. ആണ്ടിൽ ഒരു കൃഷി മാത്രം ചെയ്താൽ രണ്ടു കൃഷിക്കുകൂടി കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ഒറ്റകൃഷിയിൽ നിന്നു ലഭിക്കുമെന്നതിന് മഹാപ്രളയത്തിനുശേഷം കിട്ടിയ വിളവ് തെളിവാണ്.
ആറിന്റെയും തോടിന്റെയും നിലവിലുള്ള വീതി കുറച്ച് പാലങ്ങളും കലുങ്കുകളും നിർമിക്കുന്നതും വെള്ളക്കെട്ടിനു കാരണമാണ്. പുഴയിലേക്കിറങ്ങി നിൽക്കുന്ന പാലത്തിന്റെ ഭാഗം ഒഴുക്കിനു തടസമുണ്ടാക്കും. പാലങ്ങൾ നിർമിക്കാനായി ആറ്റിൽ സ്ഥാപിച്ച പല മുട്ടുകളും പൊളിച്ചു നീക്കാത്തതും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിനു നല്ല ഉദാഹരണമാണു മീനച്ചിലാറ്റിലെ പുലിക്കുട്ടിശേരി (മണലേൽപ്പള്ളി) പാലം. 10 വർഷം മുന്പ് പൂർത്തിയായ പാലത്തിനുവേണ്ടി സ്ഥാപിച്ച മുട്ട് ഇപ്പോഴും പൊളിച്ചു നീക്കിയിട്ടില്ല.
പഴയ കാലങ്ങളിൽ കട്ടകുത്തി വള്ളത്തിൽ കയറ്റി പുരയിടങ്ങളിൽ ഇറക്കുന്ന പതിവുണ്ടായിരുന്നു. ഇതുവഴി പുരയിടം ഉയരുകയും വളക്കൂറുള്ളതാകുകയും ചെയ്യുന്നതിനൊപ്പം പുഴയുടെ സ്വാഭാവിക ആഴം നിലനിൽക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളി ക്ഷാമം മൂലം ഇപ്പോൾ അത്തരം പ്രവൃത്തികൾ നടക്കുന്നില്ല. അതുകൊണ്ട് പുഴയുടെയും തോടുകളുടെയും ഭാഗങ്ങൾ എക്കൽ നിറഞ്ഞ് പുരയിടങ്ങൾക്കൊപ്പമായിട്ടുണ്ട്. കൈയൂക്കുള്ളവൻ അത് കൈവശപ്പെടുത്തി സ്വന്തം പുരയിടത്തോടു ചേർക്കുകയും ചെയ്യുന്നു. തോടുകളും പുഴകളും വെറും കൈത്തോടുകളായി മാറുകയും ചെയ്തിരിക്കുന്നു. പുഴകളുടെയും ജലാശയങ്ങളുടെയും സംരക്ഷണം സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഏറ്റടെുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജലാശയങ്ങളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനും സ്ഥിരം ജനകീയ സമിതികൾ ഉണ്ടാകേണ്ടതാണ്.
മഴയിലും വെള്ളപ്പൊക്കത്തിലും പുഴകളിലും ഡാമുകളിലും ടൺ കണക്കിന് മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. മണലൂറ്റ് നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാൽ അതു വാരി മാറ്റാൻ കഴിയുന്നില്ല. സർക്കാർ നിയന്ത്രണത്തിൽ ഇൗ മണൽ വാരിയെടുത്ത് നിശ്ചിത വിലയ്ക്ക് വില്പന നടത്തിയാൽ നിർമാണ മേഖലയ്ക്കും ജലാശയങ്ങൾക്കും അതുകൊണ്ട് പ്രയോജനം ലഭിക്കും. ഗുണമേന്മയുള്ള മണൽ വെറുതെ കിടക്കുന്പോഴാണ് പാറപ്പൊടിയെയും എം സാൻഡിനെയും ആശ്രയിക്കേണ്ടി വരുന്നത്.
ഇത്തരം സമീപനം പരോക്ഷമായിട്ടാണെങ്കിലും പാറമട ലോബികൾക്ക് സഹായകമാണ്. നിർദിഷ്ട ചീപ്പുങ്കൽ- മണിയാപറന്പ് റോഡിന്റെ കാര്യവും അങ്ങനെതന്നെ. വേന്പനാട്ടുകായൽ നിറയെ മണ്ണു കിടക്കുന്പോൾ കുന്നിടിച്ച് നിരത്തി റോഡ് നിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുന്പോൾ മാത്രം തലതല്ലി നിലവിളിക്കാതെ അതുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് കുട്ടനാടിന്റെ രക്ഷയ്ക്ക് ആവശ്യം.
ജോർജ് തോമസ്, മൂന്നുകണ്ടം, ആർപ്പൂക്കര
ഓരുമുട്ടുകൾ വടക്കൻ കുട്ടനാടിന്റെ തീരാശാപം
11:55 PM Dec 03, 2019 | Deepika.com