പള്ളുരുത്തി: കൊച്ചിയിൽ എടിഎം തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച അതിരാവിലെ ഇരുപത് മിനിട്ടിനുള്ളിലാണ് രണ്ട് എടിഎമ്മുകളിലായി തട്ടിപ്പ് നടന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക്, ഇൻഡസ് ബാങ്ക് എന്നിവയുടെ മട്ടാഞ്ചേരി മുണ്ടംവേലിയിലെ എടിഎമ്മുകളിൽ നിന്നാണ് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഷാബിറിന്റെ അക്കൗണ്ടിലുള്ള പണം പിൻവലിച്ചത്. ഈ സമയം എടിഎം കാര്‍ഡ് ഷാബിറിന്റെ കൈവശമുണ്ടായിരുന്നു. രാവിലെ 6.40 നും ഏഴരയ്ക്കുമിടയിൽ പത്തു തവണയായി പതിനായിരം രൂപ വീതമാണ് പിൻവലിച്ചിരിക്കുന്നത്. പണം പിൻവലിച്ചതായുള്ള എസ്എംഎസ് 7.30 ന് ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർ കാർഡ് ബ്ലോക്ക് ചെയ്തു.
കാര്‍ഡ് ബ്ലോക്ക് ചെയ്തതിനു ശേഷവും രാത്രിയില്‍ പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ച സന്ദേശം ഡോക്ടറുടെ മൊബൈലിൽ വന്നിരുന്നു. സ്കിമ്മര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നാണ് പ്രാഥമിക നിഗമനം. എടിഎം കൗണ്ടറുകളിലോ സ്വൈപ്പിംഗ് മെഷീനുകളിലോ സ്കിമ്മര്‍ ഘടിപ്പിച്ച് എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. കാര്‍ഡ് റീഡറും മെമ്മറി ചിപ്പും കാമറയും ഉള്‍പ്പെടുന്നതാണ് സ്കിമ്മര്‍. ഈ ഉപകരണത്തിൽ വയര്‍ലെസ് കണക്ടിവിറ്റി ഏരിയലുമുണ്ടാകും.
എടിഎം തട്ടിപ്പ്: ഡോക്ടറുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു
11:55 PM Dec 03, 2019 | Deepika.com