തൃപ്പൂണിത്തുറ: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. സിപിഒമാരായ മിഥുൻ, മുരളി, സിദ്ധാർഥ് എന്നിവർക്കാണു പരിക്കേറ്റത്. പരിക്ക് നിസാരമാണ്. അക്രമികളിൽ രണ്ടു പേരെ പോലീസ് കൈയോടെ പിടികൂടി. തിരുവാങ്കുളം കിഴക്കേടത്ത് വാലിൽ അനന്തകൃഷ്ണൻ (23), പനങ്ങാട് മാങ്ങാണ്ടിചിറയിൽ സരുൺ സജീവൻ (20) എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിനമായ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. കിഴക്കേക്കോട്ടയ്ക്കു സമീപം കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട ഇരുപതോളം വരുന്ന ചെറുപ്പക്കാർ പരസ്പരം ഏറ്റുമുട്ടുന്നത് അറിഞ്ഞെത്തിയ ഹിൽ പാലസ് എസ്ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ആക്രമിച്ചത്.
പിടിയിലായവർക്കെതിരേ കേസെടുത്തു കോടതിയിൽ ഹാജരാക്കി. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നു വന്നവരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവരെല്ലാം മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവരും ഉപയോഗിക്കുന്നവരുമാണെന്നും എസ്ഐ പറഞ്ഞു. പിടിയിലായ സരുൺ സജീവൻ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ആക്രമണം നടത്തി രക്ഷപ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവ് മാഫിയാ സംഘം പോലീസിനെ ആക്രമിച്ചു
11:52 PM Dec 03, 2019 | Deepika.com