തൊടുപുഴ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെയും പൊതുമേഖലയിലെയും ജീവനക്കാർക്കായി നടപ്പാക്കിവരുന്ന അപകട ഇൻഷ്വറൻസ് പദ്ധതിയിൽ (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് സ്കീം)അടുത്ത വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കണമെങ്കിൽ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികളിൽ അംഗത്വം നിർബന്ധമാക്കിയ പുതിയ ഉത്തരവിലെ വ്യവസ്ഥ അന്യായമാണെന്ന് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും നാളിതുവരെ ജിപിഎഐഎസ് അംഗത്വം പുതുക്കി വരുന്ന വൈദികർക്കും സന്യസ്തർക്കും തുടർന്നും പ്രീമിയം അടയ്ക്കുവാൻ അനുവാദം നൽകണമെന്നും പിജിടിഎ ആവശ്യപ്പെട്ടു. ഇവരെക്കൂടി അപകട ഇൻഷ്വറൻസ് പദ്ധതിയിൽ നിലനിർത്തുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പിജിടിഎ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ,കെ. ഷബീർ, സൽമാൻ സി. കുര്യൻ, കെ.ജി. തോമസ്, എം. രശ്മി, ഏബ്രഹാം ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ കാലയളവുള്ള അപകട ഇൻഷ്വറൻസ് പദ്ധതിയിൽ 500 രൂപ പ്രീമിയം അടയ്ക്കുന്പോൾ പത്തുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ലഭിക്കുന്നത്. ഈ മാസം 31നു മുന്പായി പ്രീമിയം അടയ്ക്കണം.
അപകട ഇൻഷ്വറൻസ് പദ്ധതി: വൈദികരെയും സന്യസ്തരെയും ഒഴിവാക്കരുത്-പിജിടിഎ കേരള
11:45 PM Dec 03, 2019 | Deepika.com