കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കോടതിയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
മന്ത്രിമാർക്കു വിദേശയാത്രയിലാണോ താത്പര്യമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. കോടതി ഉത്തരവുകൾ സർക്കാർ നടപ്പാക്കുന്നില്ല. അങ്ങനെയെങ്കിൽ കോടതി ഉത്തരവുകൾ കൊണ്ടു പ്രയോജനമില്ല. സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ജനങ്ങൾക്ക് അവർ അർഹിക്കുന്ന സർക്കാരിനെയാണു ലഭിക്കുകയെന്നൊരു ചൊല്ലുണ്ട്. ഈ സർക്കാരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
നാളികേര വികസന കോർപറേഷനിലെ മുൻ ജീവനക്കാരുടെ ശന്പളവും ആനുകൂല്യവും ഉൾപ്പെടെയുള്ള കുടിശിക മൂന്നു മാസത്തിനുള്ളിൽ നൽകാൻ 2018 ഒക്ടോബർ 17 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്പോഴാണു ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വാക്കാൽ വിമർശിച്ചത്.
സർക്കാർ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നു മാധ്യമങ്ങളിലൂടെ മനസിലാകുന്നുണ്ടെന്നു കോടതി വ്യക്തമാക്കി. പ്രായമായ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതാണു തടസപ്പെട്ടത്. ഐഎഎസ് ഉദ്യോഗസ്ഥർ എസി മുറികളിലിരുന്ന് സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാതെയാണ് ഉത്തരവിറക്കുന്നത്. സർക്കാർ ബ്യൂറോക്രാറ്റുകളുടെ തടവിലാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.
നാളികേര വികസന കോർപറേഷന്റെ ഭൂമി മറ്റൊരു സ്ഥാപനത്തിന് പാട്ടത്തിനു നൽകിയിട്ടും ജീവനക്കാരുടെ കുടിശിക നൽകിയില്ല. ഇവരെ തൂക്കിക്കൊല്ലുകയായിരുന്നു ഇതിലും ഭേദമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
സർക്കാർ പോരാ: ഹൈക്കോടതി
01:23 AM Dec 03, 2019 | Deepika.com