കണ്ണൂർ: ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കളക്ടറേറ്റിനു മുന്നിൽ ബിഷപ്പുമാരും വൈദികരും നടത്തിയ ഉപവാസം അനവധി സമരങ്ങൾക്കു സാക്ഷ്യം വഹിച്ച കണ്ണൂരിനു പുതിയ അനുഭവമായി. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതസഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവരും തലശേരി, കണ്ണൂർ, കോട്ടയം രൂപതകളിലെ ഇരുന്നൂറ്റമ്പതോളം വൈദികരുമാണ് ഉപവസിച്ചത്.
തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിനു പരിപൂർണ പിന്തുണ നല്കി, കർഷകരുടെ നൊമ്പരങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ വൈദികശ്രേഷ്ഠർ നടത്തിയ ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലകളിലെ പ്രമുഖരും ഒഴുകിയെത്തിയത് സമരവഴിയിലെ കർഷകമക്കളുടെ പ്രതീക്ഷയ്ക്കും ആവേശത്തിനും വർധിതവീര്യം നല്കി.
ഇന്നലെ രാവിലെ 10ന് കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഗാന്ധിപ്രതിമയിൽ പുഷ്പമാല്യം അർപ്പിച്ചശേഷം പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും കളക്ടറേറ്റിനു മുന്നിലെ ഉപവാസ വേദിയിലെത്തിയത്. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉപവാസം ഉദ്ഘാടനം ചെയ്തു. കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി.
ഉത്തരമലബാർ കർഷക പ്രക്ഷോഭസമിതി ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വന്തം കവിത ചൊല്ലി ആശംസ അറിയിച്ചു. എംപിമാരായ കെ. സുധാകരൻ, ജോസ് കെ. മാണി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, ജയിംസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം നാലു വരെ ഉപവാസ സമരം നീണ്ടു.
കർഷകർക്കു പിന്തുണയേകി ബിഷപ്പുമാരും വൈദികരും ഉപവസിച്ചു
12:58 AM Dec 03, 2019 | Deepika.com