ചങ്ങനാശേരി: ചർച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നിൽ സഭയെ എതിർക്കുന്ന പ്രതിലോമ ശക്തികളാണെന്നു സംശയിക്കുന്നതായി സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ എസ്ബി കോളജിലെ മോണ്‍. കല്ലറയ്ക്കൽ ഹാളിൽ നടത്തിയ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും ബിഷപ് മാർ ജയിംസ് കാളാശേരി ചരമസപ്തതി ആചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചർച്ച് ആക്ടിനെക്കുറിച്ച് പഠിച്ചാൽ ഇത് അനാവശ്യമാണെന്നു മനസിലാകും. സഭയിൽനിന്നു വിട്ടുനില്ക്കുന്നവരോ എതിർക്കുന്നവരോ ആണ് ചർച്ച് ബില്ലിനു പിന്നിലെന്നു സംശയിക്കുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
വ്യവസ്ഥാപിതമായ കാനൻ നിയമങ്ങളുടെ യും രാജ്യത്തു നിലവിലുള്ള നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് സഭ പ്രവർത്തിക്കുന്നതും സ്വത്തക്കൾ കൈകാര്യം ചെയ്യുന്നതും. ഇക്കാര്യത്തിന് ഇനിയും മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമാസം കെസിബിസി യോഗം ചേർന്ന് ചർച്ച് ആക്ട് സംബന്ധിച്ചു നിലപാടു സ്വീകരിക്കും.
ഈ നിലപാടിൽ ഉറച്ചുനിന്നു പ്രവർത്തിക്കാൻ കത്തോലിക്ക കോണ്‍ഗ്രസിനും ഇതര സംഘടനകൾക്കും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചർച്ച് ആക്ടിനു പിന്നിൽ പ്രതിലോമ ശക്തികൾ: കർദിനാൾ മാർ ആലഞ്ചേരി
01:37 AM Dec 02, 2019 | Deepika.com