കാഞ്ഞങ്ങാട്: 12 വർഷത്തിനുശേഷം കഴിഞ്ഞ വർഷം ആലപ്പുഴയിൽ വച്ചു കൈപ്പിടിയിലൊതുക്കിയ സ്വർണക്കപ്പ് സപ്തഭാഷാ സംഗമഭൂമിയിലൊരുക്കിയ കൗമാര കലോത്സവത്തിലും പാലക്കാട് വിട്ടുനല്കിയില്ല. ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലായിരുന്നു കോഴിക്കോടിനെയും കണ്ണൂരിനെയും പിന്നിലാക്കി പാലക്കാടൻ വിജയം. രണ്ടു ദിവസവും ആകാംക്ഷയുടെ മുൾമുനയിലായിരുന്നു പോയിന്റ് നില. മാറിയും മറിഞ്ഞും വന്നെങ്കിലും കൗമാര കലാകിരീടം ഒടുവിൽ കരിന്പനകളുടെ നാട്ടിലേക്കു തന്നെ.
161 പോയിന്റ് നേടിയ ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിന്റെ ചിറകിലേറിയാണു 951 പോയിന്റുകളുമായി പാലക്കാട് തുടർച്ചയായ രണ്ടാം തവണയും കലാകിരീടമുറപ്പിച്ചത്. 745 മത്സരാർഥികളാണു പാലക്കാട് ജില്ലയിൽനിന്നു തുളുനാടൻ മണ്ണിലേക്കു കലാനിപുണത മാറ്റുരയ്ക്കാനെത്തിയത്. ഹൈസ്കൂൾ വിഭാഗം നാദസ്വരം, ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗം ആൺ കുട്ടികളുടെ കേരളനടനം എന്നീ മൂന്നിനങ്ങളിൽ മാത്രമാണു പാലക്കാട് ജില്ലയിൽനിന്നു പങ്കെടുക്കാതിരുന്നത്. ബാക്കിയുള്ള 236 ഇനങ്ങളിലും പാലക്കാടിനു മത്സരാർഥികളുണ്ടായിരുന്നു. വിവിധയിനങ്ങളിൽ നിന്നായി 175 എ ഗ്രേഡുകളും പാലക്കാട് നേടി. തുടർച്ചയായി 12 വർഷങ്ങളായി കോഴിക്കോട് പുലർത്തിയിരുന്ന ആധിപത്യം കഴിഞ്ഞ തവണ ആലപ്പുഴയിൽവച്ചാണു പാലക്കാട് തകർത്തത്. സ്കൂൾ കലാവിജയികൾക്കു സ്വർണക്കപ്പ് ഏർപ്പെടുത്തിയതിനു ശേഷം 1991ൽ കോഴിക്കോടാണ് ആദ്യമായി സ്വർണക്കപ്പിൽ മുത്തമിട്ടത്. 2007 മുതൽ തുടർച്ചയായി കിരീടം സ്വന്തമാക്കിയതും കോഴിക്കോടായിരുന്നു. 2015 ൽ പാലക്കാടും കോഴിക്കോടും കിരീടം പങ്കുവയ്ക്കുകയായിരുന്നു.
തുടർച്ചയായ ഒൻപതാം തവണയാണ് ആലത്തൂർ ബിഎസ്എസ് ഗുരുകുലം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തുന്നത്. 187 മത്സരാർഥികളാണു സ്കൂളിൽനിന്നു കലോത്സവത്തിനെത്തിയത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18, ഹയർസെക്കൻഡറി വിഭാഗത്തിൽ 15 എ ഗ്രേഡുകൾനേടി. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് വിജയം നേടിയതെന്നു ടീം മാനേജർ പറഞ്ഞു.
ബിഎസ്എസ് ഗുരുകുലം മുന്നിലെത്തുന്നത് ഒന്പതാം തവണ
01:37 AM Dec 02, 2019 | Deepika.com