കാഞ്ഞങ്ങാട്: ആവോളം സ്നേഹം നൽകി യാത്രയാക്കുമ്പോൾ കാഞ്ഞങ്ങാട്ടുകാർ ചൊല്ലി - ""നല്ല പിരിസത്തി ബിട്ടോ''. അതേ, നല്ല സ്നേഹത്തോടെ പൊയ്ക്കോളൂ. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങൾക്കും അങ്ങനെയെന്നു പ്രതീക്ഷിക്കുന്നു എന്ന് അതിഥികളായി എത്തിയവരോട് ഓരോ ആസ്വാദകനും പറയുന്ന മുഖഭാവമായിരുന്നു ഈ നഗരത്തിലാകെ.
വാട്സ് ആപ്പിനും ഫേസ്ബുക്കിനും സീരിയലുകൾക്കും റിയാലിറ്റി ഷോകൾക്കുമെല്ലാം അവധി നൽകി കൗമാരതാരങ്ങളെ പ്രോത്സാപ്പിക്കാൻ കാഞ്ഞങ്ങാട്ടുകാർ ഒന്നാകെ ഒഴുകിയെത്തിയപ്പോൾ കലോത്സവനഗരി പൂരപ്പറന്പായി. രൂക്ഷമായ ഗതാഗതക്കുരുക്ക്, പാർക്കിംഗ് സൗകര്യക്കുറവ്, കടുത്ത ചൂട്, പൊടിശല്യം തുടങ്ങിയ പ്രതിബന്ധങ്ങളൊന്നും കലാസ്വാദനത്തിനു തടസമായില്ല.
കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് രാത്രി വൈകിയും കലോത്സവനഗരിയിലേക്ക് ഒഴുകിയെത്തിയത്. നൃത്ത ഇനങ്ങൾ നടന്ന ഐങ്ങോത്തെ പ്രധാന വേദിയിലും ദുർഗ സ്കൂളിലും നാടകം നടന്ന വെള്ളിക്കോത്ത് സ്കൂളിലും വൻ ജനാവലിയായിരുന്നു. ഇവിടെ തിരക്ക് എല്ലാദിവസവും വർധിക്കുകയായിരുന്നു. ഒരുപക്ഷേ കലോത്സവത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയധികം ജനപങ്കാളിത്തം.
സമാപനദിവസം ഉള്ളിലേക്കു കടക്കാൻ പോലും പറ്റാത്തവിധം മനുഷ്യക്കടലായി ഐങ്ങോത്തെ വേദി മാറി. താമസസൗകര്യങ്ങളുടെ അപര്യാപ്തതയും വേദികൾ തമ്മിലുള്ള ദൂരക്കൂടുതലും ദേശീയപാതയ്ക്കു സമീപമുള്ള വേദികൾ മൂലമുണ്ടാകുന്ന ഗതാഗതകുരുക്കുമെല്ലാം സംഘാടകരെ സംബന്ധിച്ചിടത്തോളം മേളയുടെ നടത്തിപ്പിന് വെല്ലുവിളിയായിരുന്നു.
എന്നാൽ, മത്സരാർഥികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ചുകൊണ്ട് കാഞ്ഞങ്ങാട്ടുകാർ ആതിഥേയത്വത്തിന് പുതിയൊരു മാതൃക സമ്മാനിച്ചു. ട്രാഫിക് സംവിധാനത്തിൽ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തത് ഉദ്ഘാടനദിവസം മത്സരാർഥികളെയും കാണികളെയും ഏറെ വലച്ചു.
പക്ഷേ, പോലീസും സംഘാടകരും ഉണർന്നു പ്രവർത്തിച്ചതോടെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞു. ഭക്ഷണശാലയിലെ ക്യൂ സംബന്ധിച്ച പ്രശ്നങ്ങൾ രണ്ടാംദിവസം മുതൽ പരിഹരിച്ച് പരാതിക്കിടനൽകാതെ പ്രവർത്തിക്കാൻ സംഘാടകർക്കു കഴിഞ്ഞു. പരിമിതികളെയെല്ലാം അതിജീവിച്ചു സമയബന്ധിതമായി കലോത്സവം പൂർത്തിയാകാൻ സാധിച്ചതിൽ സംഘാടകർക്ക് അഭിമാനിക്കാം.
""നല്ല പിരിസത്തി ബിട്ടോ''
01:37 AM Dec 02, 2019 | Deepika.com