തിരുവനന്തപുരം: സംസ്ഥാന പോലീസിന് ഇനി ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടത്താനും അനുമതി. പ്രതിമാസം 1,44,60,000 രൂപ വാടക ഈടാക്കിയാണു പോലീസിന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. 10 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററിൽ പ്രതിമാസം 20 മണിക്കൂർ പറക്കുന്നതിനാണ് ഈ തുക. 20 മണിക്കൂറിൽ കൂടുതലായാൽ മണിക്കൂറൊന്നിന് 67,926 രൂപ വീതം കണക്കാക്കി അധിക വാടക നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ദീർഘനാളായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകി ഉത്തരവിറക്കിയത്. പവൻഹാൻസ് ലിമിറ്റഡിന്റെ മീഡിയം ട്വിൻ എൻജിൻ ഹെലികോപ്ടറായ എഎസ് 365 ഡൗഫിൻ എൻ-മൂന്ന് ആണ് വാടകയ്ക്കെടുക്കുന്നത്. നേരത്തെ പോലീസിനായി ഹെലികോപ്റ്റർ വാങ്ങണമെന്ന ഡിജിപിയുടെ ശിപാർശ തള്ളിയാണു വാടകയ്ക്കെടുക്കാൻ അനുമതി നൽകിയത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും കമാൻഡോകളുടെയും സേനയുടെയും വിന്യാസത്തിനും ഹെലികോപ്ടർ ആവശ്യമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. തീരക്കടൽ നിരീക്ഷണത്തിനും രക്ഷാ പ്രവർത്തനങ്ങൾക്കുമൊപ്പം അതി വിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കും ഉപയോഗിക്കാം. പവൻഹാൻസുമായി ഈ മാസം ധാരണാപത്രം ഒപ്പുവയ്ക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പവൻഹാൻസിന്റെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനം.
പവൻഹാൻസിനൊപ്പം ചിപ്സണ് ഏവിയേഷൻ ലിമിറ്റഡും ടെൻഡർ നടപടികളിൽ പങ്കെടുത്തെങ്കിലും കുറഞ്ഞ വാടക നിരക്കിനൊപ്പം പൊതുമേഖലാ സ്ഥാപനമെന്ന കാര്യം കൂടി പരിഗണിച്ചാണ് പവൻഹാൻസ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അനുമതി നൽകിയത്. മുൻപു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ അന്നത്തെ ഡിജിപി ശിപാർശ നൽകിയെങ്കിലും സർക്കാർ അതു തള്ളിയിരുന്നു.
1.44 കോടി പ്രതിമാസ വാടകയ്ക്കു പോലീസിനു ഹെലികോപ്റ്ററിൽ കറങ്ങാൻ അനുമതി
01:37 AM Dec 02, 2019 | Deepika.com