തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി. ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഹെൽമറ്റ് പരിശോധന ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ബോധവത്കരണവും താക്കീതും നൽകുമെന്നും അടുത്ത ഘട്ടത്തിൽ പിഴയീടാക്കി തുടങ്ങുമെന്നാണ് മോട്ടാർ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, ബോധവത്കരണത്തിനൊപ്പം ഇന്നലെ ചില ജില്ലകളിൽ ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്കു പിഴ ചുമത്തിയതായി ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് അറിയിച്ചു.
ഹെൽമറ്റില്ലാതെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കു മേൽ ചുമത്തുന്ന പിഴ വാഹനം ഓടിക്കുന്ന ആളിൽനിന്നാണ് ഈടാക്കുന്നത്. ഹെൽമറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് 500 രൂപയാണു പിഴ.
ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ബോധവത്കരണത്തിനായിരുന്നു മുൻതൂക്കം നൽകിയത്. വരും ദിവസങ്ങളിലും അതു തുടരും. ഇന്നലത്തെ പരിശോധനയിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും മറ്റുള്ളവർക്കു താക്കീത് നൽകുകയും ചെയ്തു. എന്നാൽ, ചില ജില്ലകളിൽ അപൂർവം കേസുകളിൽ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച കണക്കുകൾ ലഭ്യമായിട്ടില്ല.
നാലുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാണ്. ഇക്കാര്യത്തിൽ ഇന്നലത്തെ പരിശോധനയിൽ ബോധവത്കരണം മാത്രമാണ് നടത്തിയത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിലും നടപടി കർശനമാക്കും. അതേസമയം കുട്ടികൾക്കുള്ള ഹെൽമറ്റ് കിട്ടാനില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പിഴ ഈടാക്കിത്തുടങ്ങിയ ശേഷം നിയമലംഘനം ആവർത്തിച്ചാൽ അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതിനെ കുറിച്ചും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന സംസ്ഥാനത്ത് കർശനമാക്കിയത്.
ഹൈക്കോടതിയുടെ അന്ത്യശാസനത്തിനൊപ്പം പുതിയ മോട്ടോർ വാഹന ഭേദഗതിയിലും ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെ പെട്രോൾ പന്പുകളടക്കം കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ മാത്രമായിരുന്നു മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ നിയമഭേദഗതിക്കു പുറമേ കോടതിയുടെ ഇടപെടൽ കൂടിയുണ്ടായതോടെയാണ് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതരായത്.
പഴയ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും പിൻസീറ്റ് ഹെൽമറ്റ് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കേരള മോട്ടോർ വാഹനച്ചട്ടം 347 (എ) പ്രകാരം ഇതിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരുന്നു.
കേരളത്തിന്റെ പ്രത്യേക സാഹചര്യവും പ്രായോഗിക വശവും കണക്കിലെടുത്തായിരുന്നു നടപടി. എന്നാൽ, പുതിയ കേന്ദ്ര മോട്ടോർ വാഹന നിയമം പിൻസീറ്റ് യാത്രയ്ക്കു ഹെൽമറ്റ് നിർബന്ധമാക്കുകയും സംസ്ഥാനങ്ങൾക്ക് ഇളവ് വരുത്താൻ അനുവാദം നൽകുന്ന ഭാഗംതന്നെ നിയമത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
പിൻസീറ്റിലും ഹെൽമറ്റ്: പിഴ ഈടാക്കിത്തുടങ്ങി
01:37 AM Dec 02, 2019 | Deepika.com