തിരുവനന്തപുരം: ലത്തീൻ കത്തോലിക്കർക്കു നീതി നിഷേധിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യമാണുള്ളതെന്നു നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(കെഎൽസിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി ലഭിക്കാൻ വൈകരുതെന്നാണ് സാമാന്യതത്വം. എന്നാൽ, ലത്തീൻ കത്തോലിക്കരെ അടിച്ചമർത്താനുള്ള ഒരു രഹസ്യ അജൻഡ ഉള്ളതുപോലാണ് അധികാരികളിൽനിന്നുള്ള സമീപനം. ലത്തീൻ കത്തോലിക്കാ സമുദായ അംഗങ്ങളെക്കുറിച്ചു പഠിക്കുന്നതിന് ഒരു സമിതി പോലുമില്ല. ഈ സമുദായത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്കുപോലും അടിയന്തര നടപടിയില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ 20 ശതമാനം മാത്രമാണ് ഇതുവരെ സർക്കാർ പൂർത്തിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഖി പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലത്തീൻ സമുദായം മാത്രം അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. തൊഴിൽ മേഖലയിൽ ലത്തീൻ കത്തോലിക്കാ സമുദായത്തിനു നാലു ശതമാനം മാത്രം സംവരണമാണുള്ളത്. ഇനിയും ഇതു വെട്ടിക്കുറയ്ക്കാനുള്ള രഹസ്യനീക്കം നടക്കുന്നതായി അറിയുന്നു. ഇത്തരം നീക്കങ്ങൾക്കെതിരേ ശക്തമായ സമരപരിപാടികൾ നയിക്കേണ്ടിവരും. അവകാശനിഷേധവും അവഗണനയും ഉണ്ടെന്നതു സത്യമാണ്. ഇത് ഇനിയും അംഗീകരിക്കാനാവില്ല.
60 വർഷമായി തീർഥാടനം നടത്തിയിരുന്ന ബോണക്കാട് കുരിശുമല തകർത്തത് ഏറെ ദുഃഖകരമാണ്. ഇതേത്തുടർന്നു വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമെതിരേ ഇപ്പോഴും നിരവധി കേസുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രബലമായ സമുദായമാണു ലത്തീൻ കത്തോലിക്കാ സമുദായമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എല്ലാ കാലത്തും രാഷ്ട്രീയ, സാമൂഹ്യ ചലനങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി ഈ സമുദായം കാണിച്ചിട്ടുണ്ട്. ശാസ്ത്രപുരോഗതിക്കുവേണ്ടിയും വലിയ സംഭാവനയാണ് ഈ സമുദായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. സമുദായം ഐക്യത്തോടെ കുതിച്ചുയരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
നീതിക്കുവേണ്ടിയുള്ള ലത്തീൻ സമുദായത്തിന്റെ ഓരോ ശ്രമത്തിനും തന്റെ സഹായമുണ്ടാകുമെന്നു ചടങ്ങിൽ പ്രസംഗിച്ച ഡോ. ശശി തരൂർ എംപി പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങൾ എല്ലാവരുടെയും അവകാശമാണ്. ലത്തീൻ കത്തോലിക്കാ സമുദായം സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
മാറിമാറി വന്ന സർക്കാരുകൾ ലത്തീൻ കത്തോലിക്കരോടു നീതി പുലർത്തിയില്ലെന്നു കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പറഞ്ഞു.
സമുദായത്തിനു സമനീതി, അധികാരത്തിൽ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് 48-ാമത് കെഎൽസിഎ സംസ്ഥാന സമ്മേളനം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്. ലത്തീൻ കത്തോലിക്കരുടെ 15 പ്രധാന അവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അവകാശപത്രിക ചടങ്ങിൽ ജനപ്രതിനിധികൾക്കു നൽകി.
കെഎൽസിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽനിന്നു നെയ്യാറ്റിൻകര പട്ടണത്തിലേക്കു നടത്തിയ മഹാറാലി നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്. ജി. ക്രിസ്തുദാസ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 12 രൂപതകളിൽനിന്നായി പതിനായിരക്കണക്കിനു സമുദായ അംഗങ്ങൾ മഹാറാലിയിൽ പങ്കെടുത്തു.
പൊതുസമ്മേളനത്തിന് കെഎൽസിഎ നെയ്യാറ്റിൻക രൂപത പ്രസിഡന്റ് ഡി. രാജു സ്വാഗതം ആശംസിച്ചു. സമുദായ വക്താവ് ഷാജി ജോർജ് വിഷയാവതരണം നടത്തി.
മുൻ കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്, മുൻ സ്പീക്കർ എൻ. ശക്തൻ, എംഎൽഎമാരായ എം. വിൻസെന്റ്, ടി.ജെ. വിനോദ്, കെ. എസ്.ശബരീനാഥൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെആർഎൽസിസി സെക്രട്ടറി ജനറൽ ഫാ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.
ലത്തീൻ കത്തോലിക്കർക്കു നീതി നിഷേധിക്കപ്പെടുന്നു: ബിഷപ് ഡോ. വിൻസെന്റ് സാമുവൽ
01:36 AM Dec 02, 2019 | Deepika.com