കൊച്ചി: അതിജീവനത്തിന്റെ സംഗീത വിരുന്നൊരുരുക്കുന്ന സഹൃദയ മെലഡീസ് 200 വേദികൾ പൂർത്തിയാക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയാണ് ഭിന്നശേഷിയുള്ള കലാ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ സഹൃദയ മെലഡീസിനു നാലു വർഷം മുന്പു തുടക്കമിട്ടത്.
സഹൃദയയുടെ സുവർണ ജൂബിലി വർഷത്തിൽ തുടക്കമിട്ട കലാവിഭാഗമാണ് സഹൃദയ മെലഡീസ്. ഗാനമേള, മാജിക് ഷോ, മിമിക്സ്, ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തിയ മെഗാഷോ ദേവാലയങ്ങളിലെ തിരുനാളുകൾ, ഉത്സവങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കൊപ്പം സർക്കാർ സംഘടിപ്പിച്ച ടൂറിസം മേളയിലും ഓണാഘോഷങ്ങളിലുമൊക്കെ അവസരം കണ്ടെത്തി കുറഞ്ഞ കാലത്തിനുള്ളിൽത്തന്നെ ഇരുന്നൂറിലേറെ വേദികൾ പിന്നിട്ടു. പ്രഫഷണൽ ഗാനമേള സംഘങ്ങൾക്കൊപ്പമുള്ള അവതരണ മികവു കാട്ടുന്പോഴും സാധാരണക്കാർക്കു താങ്ങാവുന്ന പ്രതിഫലം മാത്രം സ്വീകരിക്കുന്ന ഈ സംഘം, ഓരോ അവതരണ വേദിയിലും അന്നു ലഭിക്കുന്ന സംഭാവന നിർധന കാൻസർ രോഗികളുടെ ചികിത്സയ്ക്കായി നല്കുകയാണ്.
ഓഖി ദുരന്തബാധിതർക്കായി സ്റ്റേജ് ഷോകൾ നടത്തി സമാഹരിച്ച ഒന്നര ലക്ഷം രൂപ ഇവർ ദുരിതാശ്വാസനിധിയിലേക്കു നൽകിയിരുന്നു. ഇത്തവണത്തെ പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കായി ’കൂടെയുണ്ട് ഞങ്ങളും ’ എന്ന സന്ദേശവുമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച സാന്ത്വന സംഗീത യാത്ര ഗാനമേളകളിലൂടെ സമാഹരിച്ച അഞ്ചു ലക്ഷത്തോളം രൂപ സഹൃദയയുടെ പ്രളയാനന്തര ഭവനപദ്ധതിയുമായി കൈകോർത്തുകൊണ്ട് ഒരു ഭവനനിർമാണത്തിനായി നല്കുകയാണു സഹൃദയ മെലഡീസ് ടീം. ഗായകരും മാജിക് ഷോ അവതരിപ്പിക്കുന്നയാളും മിമിക്സ്, സ്കിറ്റുകൾ കൈകാര്യം ചെയ്യുന്നവരുമൊക്കെ ഭിന്നശേഷിക്കാരാണ്.
വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇവരുടെ സഹായികളായികൂടി പ്രവർത്തിക്കുന്നു.
ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്വന്തമായി ഒരു വരുമാനം ഉറപ്പാക്കുക, സമൂഹ വികസനത്തിൽ ഭിന്നശേഷികളുള്ളവരെയും ഉൾപ്പെടുത്തുന്ന സംസ്കാരം രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഹൃദയ, ഭിന്നശേഷികളുള്ളവരുടെ ക്ഷേമ, പുനരധിവാസ രംഗത്തു പ്രവർത്തിക്കുന്നതെന്ന് ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി പറഞ്ഞു.
സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വികലാംഗദിനത്തോടനുബന്ധിച്ചു ഇന്നു കലൂർ റിന്യൂവൽ സെന്ററിൽ ’എബിലിറ്റി ഡേ’ യും സഹൃദയ മെലഡീസിന്റെ നാലാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
200 വേദികൾ പിന്നിട്ട് അതിജീവനത്തിന്റെ സഹൃദയ സംഗീതം
12:28 AM Dec 02, 2019 | Deepika.com