കണ്ണൂർ: കണ്ണൂർ താലൂക്ക് ഓഫീസ്വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ മലപ്പുറം പൊന്നാനി അസി.ലേബർ ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസക്കാരനായ ഇ. വി. ശ്രീജിത് (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ താലൂക്ക് ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരാണ് കാറിൽ ഒരാൾ അസ്വാഭാവികനിലയിൽ ഇരിക്കുന്നതു കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
കെഎൽ 13 എസി 5850 എന്ന സ്വന്തം കാറിന്റെ മുൻസീറ്റിൽ ചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം. പൊന്നാനിയിൽനിന്ന് ആഴ്ചയിലൊരിക്കലാണ് ശ്രീജിത്ത് കണ്ണൂരിലേക്ക് വരാറുണ്ടായിരുന്നത്. കാർ ഇവിടെ നിർത്തിയിട്ടശേഷം ജോലിക്കു പോകുകയായിരുന്നു പതിവ്. പരേതരായ ക്രൈംബ്രാഞ്ച് ഓഫീസർ ദാമോദരൻ നമ്പ്യാരുടെയും ഇടക്കേപുറം സ്കൂൾ അധ്യാപികയായിരുന്ന ഉഷയുടെയും മകനാണ്.
മരണവിവരം പരന്നതോടെ താലൂക്ക് ഓഫീസ് വളപ്പ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പോലീസ് വടംകെട്ടി ആളുകളെ നിയന്ത്രിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ടി. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരളടയാള വിദഗ്ധരും പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഷാർജയിൽ നഴ്സായ ബിന്ദുവാണ് ശ്രീജിത്തിന്റെ ഭാര്യ. ഡോ. ബോബിഷ, തൃശൂരിൽ പ്ലസ് വൺ വിദ്യാർഥിനി ഹർഷ എന്നിവർ മക്കളാണ്. ശ്രീജിത്തിന്റെ സഹോദരനായ ശ്രീരാജ് വർഷങ്ങൾക്കുമുമ്പ് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ മരണത്തെത്തുടർന്ന് മറ്റൊരു സഹോദരൻ ശ്രീനാഥ് ജീവനൊടുക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
അസി. ലേബർ ഓഫീസറെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി
12:28 AM Dec 02, 2019 | Deepika.com