“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം, പിതാവിന്റെ ഏകജാതന്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞതായി നാം കണ്ടു’’(യോഹ 1:14) തന്റെ ദൈവിക മഹത്വം മനുഷ്യനോടുള്ള സ്നേഹത്തെപ്രതി മാറ്റിവച്ച് നിസാരമായ മനുഷ്യപ്രകൃതിയിലേക്കും മനുഷ്യചരിത്രത്തിലേക്കും സമയത്തിന്റെ പൂർണതയിൽ ദൈവം കടന്നുവന്നതിന്റെ ഓർമ, അതാണ് ഓരോ ക്രിസ്മസും നമ്മിലുണർത്തുന്നത്.
പുൽക്കൂട് മുതൽ കാൽവരി വരെ തന്നെത്തന്നെ ശൂന്യനാക്കിയ ദൈവത്തിന്റെ ഓർമ! പാപത്തിന്റെ, അന്ധകാരത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന മനുഷ്യകുലത്തിന് ഏറ്റവും വലിയ സന്തോഷത്തിന്റെയും പ്രത്യാശയുടെയും അനുഭവമാണ് തന്റെ ഏകജാതന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം പ്രദാനം ചെയ്തത്. കൃപയും സത്യവും നിറഞ്ഞ ദൈവപുത്രന്റെ മഹത്വത്തിൽ മനുഷ്യരെ പങ്കുകാരാക്കിയ ദൈവിക കാരുണ്യത്തെ ആനന്ദാശ്രുക്കളോടെ പാടിപ്പുകഴ്ത്തുകയും ദൈവപുത്രനെ യോഗ്യതയോടെ എതിരേൽക്കാൻ ആത്മവിശുദ്ധീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയുമാണ് ഇരുപത്തഞ്ചു നോന്പിൽ വിശ്വാസികൾ.
ഈസ്റ്ററിനു മുന്പുള്ള ‘വലിയനോന്പ്’ പോലെ കാർക്കശ്യ സ്വഭാവമില്ലെങ്കിലും ക്രിസ്മസിനു മുന്പുള്ള നോന്പും ക്രൈസ്തവർ വളരെ ശ്രദ്ധയോടെയാണ് അനുഷ്ഠിച്ചുവന്നിരുന്നത്. ഗ്രീക്കുസഭയുടെയും എത്യോപ്യൻ സഭയുടെയും പാരന്പര്യത്തിൽ നവംബർ 15 മുതൽ ഡിസംബർ 25 വരെ 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നോന്പാണുള്ളത്. ലത്തീൻ സഭയിലും മുൻകാലത്ത് ഇപ്രകാരം 40 ദിവസത്തെ നോന്പ് അനുഷ്ഠിച്ചിരുന്നു.
കേരളത്തിലെ ക്രൈസ്തവർ ഡിസംബർ ഒന്നുമുതൽ 25 വരെയുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ചുവന്ന ഇരുപത്തഞ്ചു നോന്പ് വളരെ കർശനമായി ആചരിച്ചിരുന്നുവെന്ന് ഉദയംപേരൂർ സൂനഹദോസിന്റെ ഡിക്രിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇരുപത്തഞ്ചുനോന്പു കൂടാതെ, ദൈവമാതാവിന്റെ ജനനത്തിരുനാളിനും സ്വർഗാരോപണത്തിരുനാളിനും ഒരുക്കമായുള്ള എട്ടുനോന്പും പതിനഞ്ചു നോന്പും, ‘നിനവേക്കാരുടെ യാചന’ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നുനോന്പും കേരള ക്രൈസ്തവർ തീഷ്ണതയോടെ അനുഷ്ഠിച്ചുവന്നു.
നോന്പുദിവസങ്ങളിൽ, ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം, അതും വളരെ വൈകി, ഭക്ഷണം കഴിക്കുകയും പ്രാർഥനയും തപശ്ചര്യകളും വഴി ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവർ തിരുനാളുകളെ വരവേറ്റിരുന്നത്. ഉദയംപേരൂർ സുനഹദോസിനു ശേഷം കാർക്കശ്യത്തിൽ അയവു വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ക്രൈസ്തവസഭകൾ ഇന്നും ഇരുപത്തഞ്ചുനോന്പ് ശ്രദ്ധാപൂർവം അനുഷ്ഠിക്കുന്നു.
ഒരു യഥാർഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഡിസംബർ 25-ാം തീയതി ആഘോഷിക്കപ്പെടുന്ന പിറവിത്തിരുനാളിനു മുന്പുള്ള ഇരുപത്തഞ്ചുനോന്പ്, വലിയ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളാണ്. പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ എല്ലാ സഭകളിലും പുതിയ ആരാധനാവത്സരം ആരംഭിക്കുന്നത് പിറവിത്തിരുനാളിനെ കേന്ദ്രീകരിച്ചാണ്. നവംബർ 27 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ വരുന്ന ഞായറാഴ്ചയാണ് പുതിയ ആരാധനാവത്സരത്തിന്റെ ആരംഭം. പാശ്ചാത്യ സഭയിൽ ആഗമനകാലം (Advent) എന്നും പൗരസ്ത്യ സുറിയാനി സഭയിൽ മംഗളവാർത്തക്കാല(സൂബാറ)മെന്നും ഡിസംബർ 25നു മുന്പുള്ള നാലാഴ്ചക്കാലഘട്ടം അറിയപ്പെടുന്നു. ‘അറിയിക്കുക’ എന്നർഥമുള്ള ‘സന്പർ’ എന്ന സുറിയാനി പദത്തിൽനിന്നാണ് ‘സൂബാറ’ എന്ന പേരുണ്ടായത്. നല്ല വാർത്ത അറിയിക്കുക എന്നാണ് ഇതിനർഥം. ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സദ്വാർത്തയാണല്ലോ ദൈവപുത്രന്റെ മനുഷ്യാവതാരം.
ഏതൊരു നോന്പിന്റെയും കാതൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയാണ്. ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്തിൽ വളരാനുള്ള ക്ഷണമാണ് നോന്പുകാലം മനുഷ്യനു പ്രദാനം ചെയ്യുന്നത്. ജീവിതത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തി, പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തു വസിച്ചും കാരുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവർക്കു നമ്മെത്തന്നെ സമീപസ്ഥരാക്കിയും ആത്മശരീരസൗഖ്യത്തിന്റെ പാതയിലൂടെ ചരിച്ച് ജീവിത നവീകരണം പ്രാപിക്കാനും നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നുവരുന്ന ദൈവപുത്രന് ഉചിതമായ വരവേല്പ് നൽകാനും നോന്പുകാലം ക്ഷണിക്കുന്നു.
റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ (പൗരസ്ത്യ വിദ്യാപീഠം വടവാതൂർ).
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോന്പ്
12:57 AM Dec 01, 2019 | Deepika.com