പാലക്കാട്: മലയാളത്തിൽ എന്നേക്കാൾ വലിയ കവികളുണ്ടായിട്ടുണ്ട്. മഹാകവി ഇടശേരി, വൈലോപ്പിള്ളി, വി.ടി.. അവരൊക്കെ എന്നേക്കാൾ വലിയവരാണ്. ഇടശേരി എന്നെ പഠിപ്പിച്ചതു സാഹിത്യം എന്നുപറഞ്ഞാൽ ജീവിതത്തിലെ കണ്ണീരിന്റെ അന്വേഷണമാണെന്നാണ്. എന്നാൽ അവർക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്കു കിട്ടി. കാരണം ആയുസ് മാത്രം.
ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ട സാഹിത്യവഴിയാണ് എന്റേത്. അതുമായി ബന്ധപ്പെട്ട എല്ലാവരും ഇതിൽ സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.
എന്റെ കവിതകൾക്കു ശക്തി നൽകിയത് എന്റെ പത്നി ശ്രീദേവിയാണ്. അവരെത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനു കണക്കില്ല. ഇപ്പോൾ അവരെന്നോടൊപ്പം ഇല്ല എന്നതാണ് എന്റെ സങ്കടം.
ഞാൻ ഈ പൊന്നാനി ഭാഗത്ത് എഴുതി നടന്നയാളാണ്. അതിൽ ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്ത ലീലാവതി ടീച്ചർ, ശങ്കുണ്ണി നായർ, ശങ്കരൻ, അച്യുതനുണ്ണി, ആത്മാരാമൻ, വസന്തൻ അങ്ങനെ അവരുടെ പട്ടിക വളരെ വലുതാണ്. അവരാണെന്നേക്കാൾ കൂടുതൽ സന്തോഷിക്കുന്നത്. അതുപോലെതന്നെ എന്റെ ചെറിയ കുറിപ്പുകൾ മറ്റു ഭാഷകളിലേക്ക് തർജമ ചെയ്യാൻ ഒരുപാടു പേർ പണിയെടുത്തു. ചൗഹാനെയും ആർസുവിനെയും ഹരിഹരനുണ്ണിത്താനെയും പണിക്കരേയും ഒന്നും മറക്കാനാവില്ല.
ഞാനെഴുതിയതെല്ലാം ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. തെറ്റുകളുണ്ടാവാം. ജ്ഞാനപീഠ അംഗീകാരം വൈകിയിട്ടൊന്നുമില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. എന്റെ ജാതകത്തിൽ ഇപ്പോഴാണ് അതിന്റെ സമയം: അദ്ദേഹം പറഞ്ഞു.
‘എന്റെ കവിതകളുടെ ശക്തി എന്റെ പത്നി’
12:25 AM Nov 30, 2019 | Deepika.com