വിള ഇൻഷ്വറൻസ് ചെറുകിടക്കാർക്കു പ്രയോജനപ്പെടുന്നില്ല
കുട്ടനാടൻ കർഷകർക്കു പ്രയോജനകരമായി മാറേണ്ടിയിരുന്ന കൃഷി ഇൻഷ്വറൻസ് പദ്ധതി പല ചെറുകിട കർഷകർക്കും പ്രയോജനപ്പെടുന്നില്ല. കൃഷി ഇറക്കി നിശ്ചിത ദിവസങ്ങൾക്കുശേഷം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇൻഷ്വറൻസ് നടപടികൾ ചെയ്തുവരുന്ന രീതിയാണ് ഇപ്പോഴുള്ളത്. പലപ്പോഴും പല പാടശേഖര സമിതികളും യഥാസമയം ഇതു ചെയ്യാത്തതുകൊണ്ട് അർഹതപ്പെട്ട നഷ്ടപരിഹാരം കൃഷിക്കാർക്കു ലഭിക്കാതെ വരുന്നുണ്ട്. പല പാടശേഖര സമിതികളും പാടശേഖരത്തിലെ യഥാർഥ കൃഷിഭൂമിയേക്കാൾ അധികം വിസ്തൃതിക്ക് ഇൻഷ്വർ ചെയ്യുകയും തുക വാങ്ങിയെടുക്കുകയും ചെയ്യാറുണ്ട്. കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ വിസ്തൃതിക്ക് ഇൻഷ്വറൻസ് തുക ചിലർക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു പാടശേഖരത്തിൽ ഭാഗികമായി കൃഷിനാശമുണ്ടായാൽ (ഉദാഹരണത്തിന് 100 ഏക്കറുള്ള പാടശേഖരത്തിൽ അഞ്ച് ഏക്കർ മുഞ്ഞ, കീടബാധകൊണ്ട് നശിച്ചാൽ) അങ്ങനെയുള്ള കർഷകർക്ക് വിളനഷ്ടപരിഹാരം പലപ്പോഴും കിട്ടാറില്ല. മറ്റുള്ള കർഷകർക്കു നല്ലവിള ലഭിക്കുന്പോൾ ഇവർക്കു വിളയും ഇല്ല, നഷ്ടപരിഹാരവുമില്ല.
പാടശേഖരത്തിന്റെ നേതൃത്വത്തിൽ ഇൻഷ്വറൻസ് നടപടികൾ ചെയ്യുന്നതിനു പകരം ബന്ധപ്പെട്ട വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ കൃഷിക്കാരനും വിസ്തൃതിക്ക് അനുസരിച്ച് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കിയാൽ ഓരോ ചെറുകിട കർഷകനും വിളനാശത്തിനു നഷ്ടപരിഹാരം ലഭിക്കും. അന്യായമായി ചില സമിതികൾ വാങ്ങിയെടുക്കുന്ന അധികതുക ഒഴിവാക്കുകയും ചെയ്യാം. പലപ്പോഴും പാടശേഖര സമിതികളുടെ വീഴ്ചകൊണ്ട് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാതെ പോകുന്ന അവസ്ഥയും ഇല്ലാതാകും. ഓരോ കർഷകനും തന്റെ വിളയുടെ ഇൻഷ്വറൻസ് നടപടികൾ നടത്തുന്നതിനു കൂടുതൽ താത്പര്യം കാട്ടുകയും ചെയ്യും. നാശനഷ്ടമുണ്ടാകുന്പോൾ നഷ്ടപരിഹാരത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യും.
ഒറ്റക്കൃഷിയാണ് നല്ലത്
മഹാപ്രളയത്തിനുശേഷം മഹാവിളവ് കിട്ടിയ കുട്ടനാടൻ കർഷകർക്കു 2019 ലെ രണ്ടാംകൃഷി വലിയ നഷ്ടക്കളിയായി. പ്രകൃതിക്കു നാശംവരുത്താതെ (വിഷവും രാസവളവും ഇല്ലാതെ) 2018-19 ൽ ബംബർ വിളവ് കിട്ടിയതു മുൻനിർത്തി കുട്ടനാടൻ പാടശേഖരങ്ങളിലെ നല്ല പുറംബണ്ട് ഇല്ലാത്ത പാടങ്ങളിൽ ഒരു കൃഷിയാക്കുന്നതല്ലേ നല്ലത്.
പാടശേഖരത്തിലെ പുരയിടങ്ങളും വഴികളും വെള്ളക്കെട്ടിലാവും എന്നതുകൊണ്ടാണു പലപ്പോഴും കർഷകർ രണ്ടാം കൃഷിചെയ്യാൻ നിർബന്ധിതരാകുന്നതും കിട്ടിയതിലധികം നഷ്ടപ്പെടുത്തുന്നതും. എല്ലാ പാടശേഖരങ്ങളും ആണ്ടുവട്ടത്തിലേക്കു (12 മാസം) പന്പിംഗ് നടത്തുന്നതിനു ലേലം ചെയ്തു നൽകുകയും പുഞ്ചലേല വ്യവസ്ഥയിൽ, കൃഷിയില്ലാത്ത പാടശേഖരത്തിലെ ജലനിരപ്പ് നിശ്ചിത പരിധിയിൽ നിലനിർത്തണമെന്നും കൂടി വ്യവസ്ഥ ചെയ്താൽ പാവപ്പെട്ട കർഷകന്റെ ദുരിതം അല്പമെങ്കിലും കുറയ്ക്കാൻ കഴിയും.
പി.എം. ആന്റണി, ചന്പക്കുളം
കുട്ടനാടിന്റെ സുസ്ഥിര വളർച്ചയ്ക്ക് കർഷകരും ശാസ്ത്രജ്ഞരും ഒരുമിക്കണം
പ്രളയാനന്തര കുട്ടനാടിന്റെ സുസ്ഥിര കാർഷിക വളർച്ചയ്ക്കും പരിസ്ഥിതിയുടെ നിലനില്പിനും കർഷകരും ശാസ്ത്രജ്ഞരും സംയുക്തമായി നടത്തുന്ന പഠനവും കൃഷിരീതികളും ആവശ്യമാണ്. പദ്ധതി നടത്തിപ്പിന് ചുമതലപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതിരുന്നതും സുസ്ഥിര വികസനത്തിനാവശ്യമായ ഇച്ഛാശക്തിയില്ലാതിരുന്നതും കാലതാമസവുമാണു ഡോ.സ്വാമിനാഥൻ വിഭാവന ചെയ്ത കുട്ടനാട് പാക്കേജ് പൂർണാവസ്ഥയിൽ എത്തിക്കാൻ കഴിയാതെ പോയതിനു കാരണം.
കർഷകരും ശാസ്ത്രജ്ഞരും ചേർന്നുള്ള പങ്കാളിത്ത ഗവേഷണ പദ്ധതികളുണ്ടായെങ്കിലേ കുട്ടനാടിന്റെ കാർഷിക, പരിസ്ഥിതി സംവിധാനങ്ങളെ നിലനിർത്താനാവുകയുള്ളു. ശാസ്ത്രീയ മാർഗങ്ങൾ ഗവേഷണശാലയിൽ നിന്നു കൃഷിയിടങ്ങളിലേക്കു പ്രയോഗിക്കപ്പെടുന്ന കൃഷിരീതിയാണ് ഇന്നു കേരളത്തിൽ പ്രത്യേകിച്ച് കുട്ടനാടിനു വേണ്ടത്. എന്നാൽ, ഇതിനൊപ്പം കൃഷിയിടത്തിൽ നിന്നു ഗവേഷണശാലയിലേക്കുള്ള പഠനങ്ങളും ആവശ്യമാണ്.
കാർഷിക വികസന രംഗത്തുള്ള ഗവേഷണശാലകൾ തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങളുടെ അഭാവവും കുട്ടനാട്ടിലെ കാർഷിക, പരിസ്ഥിതി മേഖലകളിലെ ന്യൂനതയാണ്. കുട്ടനാടിന്റെ പരന്പരാഗതമായ പരിസ്ഥിതി ശാസ്ത്രം പൂർണമായി മനസിലാക്കി മാത്രമേ മുന്പോട്ടു പോകാൻ പാടുള്ളൂ. നിലം ഒരുക്കൽ, കട്ട കുത്തൽ, ഉപ്പുവെള്ളം കയറ്റൽ തുടങ്ങിയ രീതികൾ അവഗണിക്കാനാകില്ല.
ലോക ഭക്ഷ്യാരോഗ്യ സംഘടന കുട്ടനാടിന് അനുവദിച്ച ഗ്ലോബലി ഇംപോർട്ടന്റ് അഗ്രികൽച്ചറൽ ഹെരിറ്റേജ് എന്ന മഹത്തായ പദവി കുട്ടനാടിന്റെ കാർഷിക സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. നല്ല ശാസ്ത്രീയ പഠനത്തിലൂടെ നടപ്പാക്കിയാൽ ഒരുനെല്ലും ഒരുമീനും കുട്ടനാടിനു യോജിച്ചതും ലാഭകരവുമായ പദ്ധതിയാണ്. ഇതുസംബന്ധിച്ച് ശാസ്ത്രജ്ഞരും കർഷകരും ചേർന്നുള്ള പഠനങ്ങളും കണ്ടുപിടുത്തങ്ങളും നടത്തി കുട്ടനാടിനും അപ്പർകുട്ടനാടിനും ലോവർ കുട്ടനാടിനും വടക്കൻ കുട്ടനാടിനും യോജിച്ച മാതൃകാ കൃഷിയിടങ്ങൾ ഉണ്ടാകുന്നത് കൃഷിയിടങ്ങളിൽ നിന്നു കൃഷിയിടങ്ങളിലേക്കുള്ള ഗവേഷണ പഠനങ്ങൾക്ക് വഴിയൊരുക്കും.
ഡോ.എൻ. അനിൽകുമാർ (എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ
എക്സിക്യൂട്ടീവ് ഡയറക്ടർ)
ധാർമിക രോഷത്തോടെ കുട്ടനാട്ടുകാർ
12:24 AM Nov 30, 2019 | Deepika.com