ആലപ്പുഴ: ഐപിഎൽ മാതൃകയിൽ കേരളത്തിലെ പ്രധാന ചുണ്ടൻ വള്ളംകളികൾ ഏകോപിപ്പിച്ചതിലൂടെ സാന്പത്തിക പരാധീനതയിൽപ്പെട്ട ജലോത്സവങ്ങൾക്കു കേരള ടൂറിസം നൽകിയത് മികച്ച നേട്ടം. ലീഗിലെ 12 മത്സരങ്ങളിലൂടെ ഒന്പതു ടീമുകൾക്ക് ലഭിച്ചത് 5.86 കോടി രൂപയാണ്. പങ്കെടുത്തതിന്റെ പേരിൽ മാത്രം എല്ലാ ടീമുകൾക്കുമായി ലഭിച്ചത് 48 ലക്ഷം രൂപ വീതമാണ്. ഇതു കൂടാതെ അതതു മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒന്ന് ലക്ഷം രൂപ വീതവും ലഭിച്ചു.
സിബിഎൽ ചാന്പ്യൻഷിപ്പ് പട്ടത്തോടൊപ്പം ലഭിച്ച 25 ലക്ഷം രൂപയടക്കം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ (ട്രോപ്പിക്കൽ ടൈറ്റൻസ്) നടുഭാഗം ചുണ്ടന് ലഭിച്ചത് 1.31 കോടി രൂപയാണ്. ഒരു മത്സരത്തിലൊഴികെ എല്ലായിടത്തും അവർക്കായിരുന്നു ഒന്നാം സ്ഥാനം. കേരളം കണ്ട ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്നാണ് ഇത്. രണ്ടാംസ്ഥാനത്തെത്തിയ പോലീസ് ബോട്ട്ക്ലബ് (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ കാരിച്ചാലിന് 83 ലക്ഷം രൂപ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ എൻസിഡിസി കുമരകം (മൈറ്റി ഓർസ്) തുഴഞ്ഞ ദേവസിന് 69 ലക്ഷംരൂപ ലഭിച്ചു.
മറൈൻ ഡ്രൈവിലെ ലീഗ് മത്സരത്തിൽ മാത്രമാണ് ഒന്നാംസ്ഥാനം നേടിയതെങ്കിലും യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ ചന്പക്കുളത്തിന് 59 ലക്ഷം രൂപ ലഭിച്ചു. കോട്ടപ്പുറത്തെ ഫൈനൽ മത്സരത്തിനിറങ്ങാത്തതിനാൽ ഒരു മത്സരത്തിൽ ലഭിക്കേണ്ട നാലുലക്ഷം രൂപ അവർക്ക് നഷ്ടപ്പെട്ടു. വില്ലേജ് ബോട്ട് ക്ലബ് എടത്വ (ബാക്ക് വാട്ടർ നൈറ്റ്സ്) തുഴഞ്ഞ ഗബ്രിയേലിന് 52 ലക്ഷവും, വേന്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരത്തിനു 49 ലക്ഷവും ലഭിച്ചു.
ജലോത്സവങ്ങൾക്ക് സിബിഎൽ നൽകിയത് വൻ സാന്പത്തിക നേട്ടം
12:06 AM Nov 30, 2019 | Deepika.com