പുത്തൻകുരിശ്: കട്ടച്ചിറയിൽ 32 ദിവസമായി പ്രത്യേക പേടകത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന 92 വയസുള്ള വൃദ്ധമാതാവിന്റെ മൃതശരീരം സംസ്കരിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നതിനു സർക്കാർ തയാറാകണമെന്നു യാക്കോബായ സഭാ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ കേസുകളിൽ ആറു കേസുകൾ ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ അഞ്ചെണ്ണവും അവർതന്നെ പിൻവലിക്കുകയായിരുന്നു. ഒരു കേസിന്റെ ഐഎയിൽ മാത്രമാണ് നോട്ടീസ് ആയത്.
സുപ്രീംകോടതി കോടതിയലക്ഷ്യം കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട് യാക്കോബായ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. വാർത്തകൾ തെറ്റായി പ്രചരിപ്പിച്ചു വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതിൽനിന്ന് ഓർത്തഡോക്സ് വിഭാഗം പിൻമാറണമെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി കമാൻഡർ ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മൃതശരീരം സംസ്കരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം: യാക്കോബായ സഭ
12:06 AM Nov 30, 2019 | Deepika.com