കാഞ്ഞങ്ങാട്: അരങ്ങിൽ മകൾ ലാസ്യ- ലാവണ്യ ഭാവങ്ങളി ൽ നിറഞ്ഞാടുന്പോൾ അമ്മ വേദിയിലിരുന്നു കണ്ണീർ പൊഴിക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്കപ്പുറം വീടുവിറ്റ് മകളെയുംകൊണ്ടു കലോത്സവ വേദിയിലെത്തിയ ഓർമകളായിരുന്നു ആ അമ്മമനസിൽ. കയറിക്കിടക്കാൻ വീടില്ലാതെയാണ് അന്നു കലോത്സവ വേദിയിൽ നിന്നു മടങ്ങിയത്.
അമ്മയുടെയും മകളുടെയും ദൈന്യം മനസിലാക്കി താരസംഘടനയായ “അമ്മ’’ അവരെ വീടുവയ്ക്കാൻ സഹായിച്ചു. എന്നാലിപ്പോൾ രണ്ടര സെന്റ് സ്ഥലത്തുള്ള ആ വീടും വില്‍ക്കേണ്ട അവസ്ഥയിലാണ് ഈ അമ്മ.
ആലപ്പുഴ മാരാരിക്കുളം സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ മിനു രഞ്ജിത്തിനെ വീടുവീടാന്തരം തുണിത്തരങ്ങള്‍ വിറ്റാണ് അമ്മ സീമ പഠിപ്പിച്ചിരുന്നത്. പിതാവ് ചെറുപ്പത്തിലേ മിനുവിനെയും അമ്മയെയും ഉപേക്ഷിച്ചു പോയിരുന്നു. ജീവിത ദുരിതത്തിലും മിനുവിന്റെ നൃത്തത്തോടുള്ള താത്പര്യം അമ്മ പ്രോത്സാഹിപ്പിച്ചു. നാലു വയസു മുതൽ നൃത്തം അഭ്യസിപ്പിച്ചു.
അമ്മയുടെ കുടുംബ വീട്ടിലായിരുന്നു ആദ്യം മിനുവും അമ്മയും താമസിച്ചിരുന്നത്. പിന്നീട് ചെറിയ വരുമാനം സ്വരുക്കൂട്ടി ഒരു കൊച്ചുവീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി. എന്നാല്‍, മകളെ കലോത്സവങ്ങളില്‍ പങ്കെടുപ്പിക്കാനായി ഉണ്ടാക്കിയ കടബാധ്യത തീർക്കാൻ വീടുതന്നെ വില്‍ക്കേണ്ടി വന്നു. സ്കൂളിലെ സംഘനൃത്ത ടീമിന്റെ ക്യാപ്റ്റനായി കലോത്സവത്തില്‍ പങ്കെടുത്തെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കാന്‍ പണം തടസമായി.
സാന്പത്തിക പരാധീനതകളിൽ തട്ടിത്തകർന്ന മകളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണു കയറിക്കിടക്കാൻ ഇനിയൊരു സ്ഥലമില്ലെന്നറിഞ്ഞിട്ടും വീടു വില്ക്കാൻ ആ അമ്മ തീരുമാനിച്ചത്.
സീമയുടെ അമ്മയുടെ വിഹിതമായി ലഭിച്ച രണ്ടര സെന്റ് സ്ഥലത്താണു താരസംഘടനയായ “അമ്മ’’ യുടെ സഹായത്താൽ പിന്നീടു വീടുണ്ടാക്കിയത്. നിലവിലെ കടബാധ്യതകൾ വീട്ടാൻ ബാങ്ക് വായ്പയ്ക്കായി സമീപിച്ചെങ്കിലും രണ്ടര സെന്റ് സ്ഥലമായതിനാൽ അതു നടന്നില്ല. ഈ സാഹചര്യത്തിൽ നിലവിലെ വീടുവിറ്റ് മറ്റൊരു കൊച്ചുവീട്ടിലേക്കു മാറി ബാധ്യതകൾ തീർക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണു സീമ പറയുന്നത്. പ്ലസ്ടു വിദ്യാർഥിനിയായ മിനു മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണു കാഞ്ഞങ്ങാട് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷത്തെ ആലപ്പുഴ കലോത്സവ വേദിയിൽനിന്നു കുടുംബത്തിന്റെ ദൈന്യത മനസിലാക്കി കണ്ണൂർ സംഗീത കലാക്ഷേത്രയിലെ നൃത്താധ്യാപകനായ പ്രസാദ് ഭാസ്കർ ഒരു വർഷമായി വലിയ പ്രതിഫലം കൂടാതെയാണു മിനുവിനെ നൃത്തം അഭ്യസിപ്പിക്കുന്നത്. ആലപ്പുഴയിലെ സജി വാരനാടാണു മറ്റൊരു ഗുരു.
കലോത്സവത്തിന് കണ്ണീരോർമയിൽ മിനുവും അമ്മയും
01:19 AM Nov 29, 2019 | Deepika.com