‘കുട്ടനാട്: വീണ്ടെടുക്കാം, വീഴ്ചകളില്ലാതെ’ എന്ന പേരില്‍ ദീപിക പത്രത്തിൽ വന്ന പരമ്പര സശ്രദ്ധം വായിച്ചു. കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിവിധികളും ഏറെക്കുറെ വിശദമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സന്തോഷം, നന്ദി. എന്നാൽ, അതൊടൊപ്പം ചില കാര്യങ്ങൾ കൂട്ടിച്ചേർക്കട്ടെ.
ചിലർ ബസിലോ ട്രെയിനിലോ കയറിയാല്‍ പിന്നെ ആ വണ്ടി നിര്‍ത്തുന്നതും മറ്റുള്ളവര്‍ കയറുന്നതും ഒപ്പം ആരും ഇരിക്കുന്നതും അവര്‍ക്ക് ഇഷ്ടമല്ല. എല്ലാ സുഖങ്ങളും അവര്‍ക്കു മാത്രം മതി. വേറെ ആര്‍ക്കും വേണ്ട. കുട്ടനാടിന്റെ കാര്യത്തിലും ചിലരുടെ മനോഭാവം ഇങ്ങനെ തന്നെയാണ്. നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന അക്കൂട്ടരുടെ അഭിപ്രായം കുട്ടനാട് പോലെയുള്ള ഗ്രാമങ്ങളുടെ വികസനം പ്രകൃതിയുടെ താളം തെറ്റിക്കുമെന്നാണ്. ഇവര്‍ക്ക് സ്വന്തം വീട്ടില്‍ കാറും ലോറിയും വരും. വീടിനടുത്തു മാളും മള്ട്ടിപ്ലെക്സും മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലും ഒക്കെയുണ്ട്. മക്കള്‍ പഠിച്ച് മിടുക്കരായിട്ടുണ്ടാകും. അവർക്ക് അവധി ആഘോഷിക്കാന്‍ ഒരിടം വേണം. അതിന് കുട്ടനാടോ ഹൈറേഞ്ചോ വേണം. അവിടെ ആസ്വദിക്കാന്‍ പ്രകൃതി ഭംഗിയും വേണം. കുടിക്കാന്‍ തെങ്ങിൻകള്ളും തിന്നാൻ കരിമീനും വേണം. അട്ടപ്പാടിയിലാണെങ്കിൽ കാഴ്ചവസ്തുക്കളായി തനിമ നിലനിറുത്തുന്ന ആദിവാസികൾ ഉണ്ടാകണം. അതിനായി കപട പരിസ്ഥിതിവാദവും പ്രകൃതി സ്നേഹവും ഒക്കെ ആവേശപൂര്‍വം അവർ ഉന്നയിക്കും.
കുട്ടനാട്ടില്‍ റോഡോ, പാലമോ വന്നാല്‍ അതു പ്രകൃതിക്കു ദോഷം. എന്നാൽ, നഗരവാസികൾ മക്കളെ സ്കൂളിലും കോളജിലും വിടുന്നതും ആശുപത്രിയിൽ പോകുന്നതും വണ്ടിയിലാണ്, വള്ളത്തിലല്ല. കുട്ടനാട്ടുകാർ എക്കാലവും വെള്ളവും നീന്തി വള്ളത്തിലും ബോട്ടിലുമൊക്കെയായി കഴിഞ്ഞുകൊള്ളണം. ബണ്ടിലൂടെയുള്ള നടവഴി സഞ്ചാരയോഗ്യമാക്കണമെന്നും മുടങ്ങിക്കിടക്കുന്ന ട്രാക്ടര്റോഡു നിര്‍മാണം പൂര്ത്തിയാക്കണമെന്നുമൊക്കെ അധികൃതരോടപേക്ഷിച്ച വീട്ടമ്മ വെള്ളത്തില്‍ വീണു മരിച്ചിട്ടും ഇത്തരക്കാരുടെ മനസ് മാറിയിട്ടില്ല. ഇവിടെയുള്ളവരും മനുഷ്യരാണെന്ന് ആരും കരുതുന്നില്ലേ? ഈ പ്രദേശങ്ങളുടെ വികസനത്തിന് പുതിയ റോഡുകളും പാലങ്ങളും അത്യന്താപേക്ഷിതമാണ്. എന്നാൽ, അവ പണിയുമ്പോള്‍ ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കും ജലഗതാഗതസൗകര്യങ്ങളുമൊന്നും തടസപ്പെടാതെ നോക്കണമെന്നു മാത്രം.
ചില നിർദേശങ്ങൾ കൂടി
1. 50 വർഷം മുന്‍പ് വിഭാവന ചെയ്ത എസി കനാൽ അടിയന്തരമായി തുറക്കണം. വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും എ സി റോഡിനെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും.
2. നദികളുടെയും തോടുകളുടെയും കായലിന്റെയും ആഴം വർധിപ്പിക്കുക. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും പ്രയോജനം പൂര്‍ണമായും ലഭ്യമാക്കുക.
3. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പോലെ ഗ്രാമങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തി ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുക. കായല്നിലങ്ങളിലേക്ക് ട്രാക്ടര്റോഡുകള് നിർമിച്ചാൽ കർഷകരുടെ യാത്ര സുഗമമാകും. അതുവഴി വെറുതെ കിടക്കുന്ന കായല്ചിറകൾ ജനവാസയോഗ്യമായിത്തീരും.
4. ഒരു നെല്ലും ഒരു മീനും എന്ന രീതി ആവുന്നിടത്തെല്ലാം പ്രോത്സാഹിപ്പിക്കണം. വയലുകളുടെ പുറംബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തണം. കയര്‍ ഭൂവസ്ത്രമുപയോഗിച്ചുള്ള സംരക്ഷണം ഒട്ടും ഫലപ്രദമല്ല
5 . വിള ഇൻഷ്വറൻസ് എല്ലാ വിളകള്‍ക്കും കൃത്യമായി നല്‍കുകയും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന് ആനുപാതികമായ വില ഉറപ്പാക്കുകയും വേണം.
6. തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ പ്രയോഗികമാക്കണം. 10 ഏക്കറില്‍ കുറവുള്ളതും
10 വര്‍ഷത്തിലധികമായി തരിശു കിടക്കുന്നതും ആദായകരമായ നെല്‍കൃഷി അസാധ്യമായതുമായ പ്രദേശങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം. ഇവ തണ്ണീര്തടങ്ങളല്ല, കണ്ണീര് തടങ്ങളാണ്.
7. കുട്ടനാട്ടിൽ കുടിവെള്ളപ്രശ്നത്തിന് ഏറ്റവും നല്ല പരിഹാരം മഴവെള്ള സംഭരണികളാണ്. ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്കും മഴവെള്ളം സംഭരിക്കാന്‍ കഴിയും. എല്ലാ വീടുകളിലും പതിനായിരം ലിറ്ററിന്റെ മഴ വെള്ള സംഭരണികള്‍ പണിയാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മഴവെള്ള സംഭരണികള്‍ പണിത് ആ വെള്ളം കൂടി സമീപ പ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കണം.
8. കഴിഞ്ഞ മഹാപ്രളയത്തിനുശേഷം ശതകോടികളുടെ പദ്ധതികള്‍ കുട്ടനാടിനായി പ്രഖ്യാപിച്ചിരുന്നു. എലവേറ്റഡ് കാലിത്തൊഴുത്തും ഹെലിപാഡും പോലെയുള്ള പദ്ധതികള്‍. അതൊന്നും കുട്ടനാടിന് വേണ്ട. വേണ്ടത് എല്ലായിടത്തും എത്തിപ്പെടാനുള്ള ഗ്രാമീണ റോഡുകളാണ്. പാമ്പുകടി പോലെയുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ അത്യാവശ്യ ചികിത്സാ സൗകര്യമാണ്. കാൻസർ നിർണയ സെന്ററുകളാണ്.
ജോസി വര്‍ഗീസ്, കണ്ണാടി
ഓർക്കണം, കുട്ടനാട്ടുകാരും മനുഷ്യരാണ്
01:19 AM Nov 29, 2019 | Deepika.com