രാജകുമാരി: മുംബൈ പനവേലിൽ സ്വകാര്യലോഡ്ജിൽ രണ്ടുവയസുകാരി മകൾ ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മാതാവ് ലിജി(29) യുടെ അറസ്റ്റ് പനവേൽ പോലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്തു.
ഇവരുടെ ഭർത്താവും ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനുമായിരുന്ന പുത്തടി മുല്ലൂർ വീട്ടിൽ റിജോഷിനെ (31)കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വസീമിനൊടൊപ്പമാണ് ലിജി മകളെയും കൂട്ടി മുംബൈയിലേക്ക് കടന്നത്. മകൾ ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്‍പതിനാണ് ലിജിയെയും സുഹൃത്ത് വസീമിനെയും മുംബൈ പനവേലിലെ ലോഡ്ജിൽ വിഷം കഴിച്ച് അവശനിലയിലും ലിജി-റിജോഷ് ദന്പതികളുടെ ഇളയ മകൾ ജൊവാനയെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിലും കണ്ടെത്തിയത്. വസീം നേരത്തെ അപകടനില തരണം ചെയ്തിരുന്നെങ്കിലും ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിലാണ്.
റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് വസീം. കൊലപാതകത്തിനുശേഷം റിജോഷിന്റെ മൃതദേഹം ഭാഗികമായി കത്തിക്കുകയും തുടർന്നു ശാന്തന്‍പാറ പുത്തടിയിലെ ഫാം ഹൗസിൽ കുഴിച്ചു മൂടുകയുമായിരുന്നു.
റിജോഷിനെ കാണാതായതിനെത്തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഒടുവിൽ ഫാം ഹൗസിൽ കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജൊവാനയുടെ കൊലപാതകം: ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി
01:19 AM Nov 29, 2019 | Deepika.com