കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദിന് (ഒമർ അൽ ഹിന്ദി-30)14 വർഷവും രണ്ടാം പ്രതി ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദിന് (29) പത്തു വർഷവും തടവും പിഴയും ശിക്ഷ.
മൂന്നാം പ്രതി കോയന്പത്തൂർ സ്വദേശി റാഷിദ് അലിക്ക് (27) ഏഴു വർഷവും നാലാം പ്രതി റംഷാദ് നങ്കീലന് (23) മൂന്നുവർഷവും അഞ്ചാം പ്രതി തിരൂർ സ്വദേശി സ്വാഫാന് (25) എട്ടു വർഷവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി സുബഹാനി ഹാജ മൊയ്തീന് (28)മൂന്നു വർഷവും തടവും പിഴയുമാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. ആറു പേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കൃത്യമായി തെളിവുകൾ ഹാജരാക്കിയതിന് കോടതി അന്വേഷണസംഘത്തെ അഭിനന്ദിച്ചു. പ്രതികൾക്കു ഐഎസിൽ അംഗത്വമുണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കോടതി പറഞ്ഞു.
കേസിൽ 70 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്. ആദ്യ കുറ്റപത്രത്തിൽ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴാം പ്രതി സജീർ എന്നയാൾ അഫ്ഗാനിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 2016 ഒക്ടോബറിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി കനകമലയിൽ ഐഎസ് അനുകൂല രഹസ്യയോഗം ചേർന്നെന്നാണ് കേസ്. കേരളത്തിലും തമിഴ്നാട്ടിലും ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവികളെ എൻഐഎ സംഘമാണ് തിരിച്ചറിഞ്ഞത്. ജഡ്ജിമാരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. കൊച്ചിയിൽ മുസ്ലിം സമുദായസംഘടനയുടെ സമ്മേളനത്തിലേക്കു ജീപ്പിടിച്ചു കയറ്റാനും ഒരു ബിജെപി നേതാവിനെ വധിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.
കനകമല ഐഎസ് ക്യാന്പ് കേസ്: ആറ് പ്രതികൾക്കും തടവും പിഴയും
12:59 AM Nov 28, 2019 | Deepika.com