പാലാ: കാർഷികമേഖലയിലെ പ്രതിസന്ധി സമഗ്രമായി പഠിക്കാൻ വിദഗ്ധ സമിതി ഉണ്ടാകണമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ നടക്കുന്ന ആറാമത് സംസ്ഥാന കാർഷികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്. നമ്മുടെ ചെറുപ്പക്കാർ മണ്ണിനെ വേണ്ടപോലെ ആദരിക്കുന്നില്ല. മിക്കവർക്കും വിദേശ ജോലിയോടാണു താത്പര്യം.
യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ പറ്റിയ കർമപദ്ധതികൾ തയാറാക്കണം. കൃഷിയും കച്ചവടവും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. എംഎൽഎ മാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, നബാർഡ് കോട്ടയം മാനേജർ കെ.ബി. ദിവ്യ, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ്, പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. മാത്യു പുല്ലുകാലായിൽ, സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം എന്നിവർ പ്രസംഗിച്ചു. മേളയുടെ രണ്ടാം ദിനമായ ഇന്നു രാവിലെ 10നു കപ്പയിൽനിന്നുള്ള മൂല്യവർധിത ഉല്പന്നം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പുഷ്അപ്പ് മത്സരം, സൈക്കിൾ സ്ലോറേസ്, കഷണ്ടി മത്സരം, നാലിന് ഡോഗ് ഷോ എന്നിവ നടക്കും. വൈകുന്നേരം ആറിന് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വിജയികളായ മണ്ണയ്ക്കനാട് ഒഎൽസി സ്കൂളിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
കാർഷികപ്രതിസന്ധി പഠിക്കാൻ ഉന്നതസമിതി വേണം: മാർ കല്ലറങ്ങാട്ട്
12:47 AM Nov 28, 2019 | Deepika.com