കാഞ്ഞങ്ങാട്: കലോത്സവ പ്രതിഭകൾക്കു കാഞ്ഞങ്ങാടിന്റെ സ്നേഹോഷ്മള സ്വീകരണം. ഇന്നലെ രാവിലെ ഒൻപതോടെ മംഗളൂരു എക്സ്പ്രസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നെത്തിയ മത്സരാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമാണു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ബൊക്കെയും ബലൂണും സമ്മാനിച്ച് സ്വീകരണ കമ്മിറ്റി എതിരേറ്റത്.
അകന്പടിയായി വാദ്യഘോഷങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് കഴിക്കാൻ കശുവണ്ടിപ്പരിപ്പ്, ബദാം, ഉണക്ക മുന്തിരി, ഈന്തപ്പഴം എന്നിവയും സംഘാടകർ ഒരുക്കിയിരുന്നു.
ചെണ്ടമേളത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലം പൂവാറ്റൂർ ഗവ. സ്കൂൾ വിദ്യാർഥികൾ മേളത്തിനുള്ള വേഷവിധാനങ്ങണിഞ്ഞു റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുതന്നെ ചെണ്ടമേളം അവതരിപ്പിച്ചത് ജനങ്ങളെ ആവേശം കൊള്ളിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സ്വീകരണ കമ്മിറ്റി കൺവീനർ കെ. പത്മനാഭൻ, ചെയർമാൻ മുൻ എംഎൽഎ എം. നാരായണൻ, ജോയിന്റ് കൺവീനർ സുനിൽകുമാർ കരിച്ചേരി, വൈസ് ചെയർമാൻമാരായ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഗംഗ രാധാകൃഷ്ണൻ, സന്തോഷ് കുശാൽനഗർ, മുഹമ്മൂദ് മുറിയനാവി, എ. ഹമീദ് ഹാജി, എകെഎസ്ടിയു ജില്ലാ ട്രഷറർ അജയകുമാർ കോടോത്ത്, ജില്ലാ പ്രസിഡന്റ് പി. വിനോദ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എ. ദാമോദരൻ, എം. ശ്രീജിത്ത്, പ്രകാശൻ പള്ളിക്കാപ്പിൽ, ജിനു ശങ്കർ, രാകേഷ് രാവണീശ്വരം എന്നിവരും സ്വീകരണ യോഗത്തിൽ സംബന്ധിച്ചു.
പാലു കാച്ചി, സബര്‍മതിയില്‍ ഭക്ഷണം തയാര്‍
സബര്മതിയെന്നു കേട്ട് അതിശയിക്കേണ്ട. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് സബര്മതിയെന്നാണ് ഭക്ഷണശാലയ്ക്ക് പേരിട്ടിരിക്കുന്നത്. അതിഥികള്‍ക്ക് വയറും മനസും നിറച്ചു സ്നേഹം വിളമ്പാന്‍ കൈയും മെയ്യും മറന്നുള്ള ഓട്ടത്തിലാണ് ഭക്ഷണക്കമ്മിറ്റി ഒന്നടങ്കം. ഒൻപത് കൂട്ടം കറികളും പായസവും വാഴയിലയില്‍ വിളമ്പിയാണ് ഭക്ഷണ കമ്മിറ്റി കലാപ്രതിഭകളെ വരവേല്‍ക്കുന്നത്. കൊവ്വല്‍പ്പള്ളിയില്‍ തയാറാക്കിയിട്ടുള്ള ഭക്ഷണപ്പന്തലില്‍ ഇരുപതോളം കൗണ്ടറുകളിലായാണ് ഭക്ഷണം വിളമ്പുക. കലയുടെ മേളത്തില്‍ രുചിയുടെ കൊഴുപ്പേകുന്നത് പഴയിടം മോഹനന് നമ്പൂതിരിയാണ്. സദ്യയ്ക്കൊപ്പം കാസര്‍ഗോഡിന്റെ രുചിയില്‍ പ്രത്യേക ഇനങ്ങള്‍ കൂടിയുണ്ടാകും.
ഭക്ഷണസമയം മറക്കല്ലേ
പ്രഭാതഭക്ഷണം: 7-9.30
ഉച്ചഭക്ഷണം: 11.30-2.30
വൈകുന്നേരം: 4- 5.30
അത്താഴം: 7.30- 9.30
ഓലക്കുട്ടകള്‍ ഒരുക്കി മടിക്കൈ ഗ്രാമം
കലോത്സവ മാമാങ്കത്തിന് കേളികൊട്ടുണരുന്ന കാഞ്ഞങ്ങാട്ടെ കലോത്സവവേദികളില്നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഓലക്കുട്ടകള്‍ തയാറാക്കി മടിക്കൈ പഞ്ചായത്ത്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിക്കാന്‍ സാധിക്കുന്ന ഓലക്കുട്ടകള്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍. കെ. വിജയന് കൈമാറി. ഓലകൊണ്ടു നിര്‍മിച്ച 300 കുട്ടകളാണ് കലോത്സവനഗരിയിലേക്കു കൈമാറിയത്. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദുറഹ്മാന്, ശശീന്ദ്രന് മടിക്കൈ എന്നിവരും ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200 ഓളം കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.
വഴി കാട്ടാന്‍ "ഹലോ കലോത്സവം’
സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ടെത്തുന്നവര്ക്ക് വഴികാട്ടിയായി "ഹലോ കലോത്സവം’ കൈപ്പുസ്തകവും ഉണ്ടാകും. വേദികളുടെ പേരുകള്‍, വേദികളിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍, കലോത്സവത്തിലെ വിവിധ കമ്മിറ്റികളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍, താമസിക്കാനുള്ള ഹോട്ടലുകള്‍, പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇങ്ങനെ തുടങ്ങി കാസർഗോട്ടെത്തുന്ന കലോത്സവ പ്രതിഭകള്‍ക്കു കൂടെക്കരുതാന്‍ "ഹലോ കലോത്സവം' കൈപ്പുസ്തകം ഉണ്ടാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് "ഹലോ കലോത്സവം’ തയാറാക്കിയിരിക്കുന്നത്.