തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ ക്വാറികൾക്കു പ്രവർത്തനാനുമതി നൽകാനായി ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നടപടി നിയമക്കുരുക്കിലേക്ക്.
പാറഖനനത്തിനുള്ള അനുമതിക്കായി കർക്കശ വ്യവസ്ഥ ഉൾപ്പെടുത്തി റവന്യുവകുപ്പു നൽകിയ കരടു ചട്ടഭേദഗതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വ്യവസായ വകുപ്പു കഴിഞ്ഞ ദിവസം ഫയൽ മടക്കിയിരുന്നു. ഇതോടെ കൂടുതൽ നിയമോപദേശം തേടി ഫയൽ റവന്യു വകുപ്പ്, അഡ്വക്കേറ്റ് ജനറലിനു (എജി) കൈമാറി.
ജനജീവിതത്തിനും പരിസ്ഥിതിക്കും കൃഷിക്കും ഭീഷണിയാകാത്ത തരത്തിൽ ക്വാറികൾക്കു പ്രവർത്തനാനുമതി നൽകാൻ 1964ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കൂടുതൽ നിയമവശം തേടിയാണു റവന്യു വകുപ്പ്, ഫയൽ എജിക്കു കൈമാറിയത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇനി തുടർനടപടി. എന്നാൽ, വേഗത്തിൽ പാറഖനന അനുമതി നൽകുന്നതിന്റെ ഭാഗമായിട്ടാണു ഫയൽ എജിയുടെ പക്കലേക്ക് അയച്ചതെന്ന ആരോപണവുമുണ്ട്.
ചട്ട ഭേദഗതിക്കായി ജനജീവിതത്തിനു സുരക്ഷാ ഭീഷണിയില്ലെന്ന വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്, കൃഷിയോഗ്യമായ ഭൂമിയല്ലെന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, പരിസ്ഥിതി പ്രശ്നമില്ലെന്ന ജിയോളജിസ്റ്റിന്റെയും പ്രദേശത്തെ ജല ലഭ്യതയെ ബാധിക്കില്ലെന്ന ഹൈഡ്രോളജിസ്റ്റിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറോ അദ്ദേഹം നിർദേശിക്കുന്ന ഉദ്യോഗസ്ഥരോ സ്ഥല പരിശോധന നടത്തിയ ശേഷം മാത്രം ലൈസൻസ് നൽകാമെന്ന ചട്ടഭേദഗതി കരടാണു റവന്യു വകുപ്പു തയാറാക്കി വ്യവസായ വകുപ്പിനു കൈമാറിയത്. എന്നാൽ, ഇത്രയും സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നതിനെതിരേ ക്വാറിയുടമകൾ വ്യവസായ വകുപ്പിനെ സമീപിച്ചതോടെയാണു പുനഃപരിശോധന വേണമെന്നു നിർദേശിച്ചു ഫയൽ മടക്കിയത്.
പാറ പൊട്ടിക്കലും മണ്ണെടുപ്പുമാണു പുത്തുമലയിലെയും കവളപ്പാറയിലെയും ഉരുൾപൊട്ടലിനു കാരണമെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പാറ ഖനനത്തിനുള്ള വ്യവസ്ഥ കർക്കശമാക്കാൻ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ നേരത്തെ നിർദേശം നൽകിയത്.
നേരത്തെ, വില്ലേജ്, കൃഷി ഓഫീസർമാരും ജിയോളജിസ്റ്റും അടങ്ങിയ സമിതി സാക്ഷ്യപ്പെടുത്തിയാൽ ക്വാറി തുടങ്ങാൻ കളക്ടർ നിരാക്ഷേപപത്രം (എൻഒസി) നൽകണമെന്ന ഉത്തരവ് വ്യവസായ വകുപ്പു പുറത്തിറക്കിയിരുന്നു. മന്ത്രിസഭയിൽ ചർച്ച ചെയ്താണു ഉത്തരവിറക്കിയത്. എന്നാൽ, ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്താതെ ഇറക്കിയ ഉത്തരവു നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് ഇതു റദ്ദാക്കി. ഇതോടെ ക്വാറികൾക്കു ലൈസൻസ് നൽകാൻ ജില്ലാ കളക്ടർമാരും തയാറായില്ല.
സംസ്ഥാനത്തെ 3400ഓളം വരുന്ന ക്വാറികളിൽ 615 എണ്ണത്തിനു മാത്രമാണ് ലൈസൻസ് ഉള്ളത്. ഇതിൽ 215 എണ്ണത്തിന് 2019 ജനുവരിക്കു ശേഷമാണു പ്രവർത്തനാനുമതി നൽകിയത്.
കെ. ഇന്ദ്രജിത്ത്
ക്വാറി അനുമതി; വ്യവസായ വകുപ്പ് മടക്കിയ ഫയലിൽ റവന്യു വകുപ്പ് നിയമോപദേശം തേടി
12:26 AM Nov 28, 2019 | Deepika.com