മൂവാറ്റുപുഴ: മരട് ഫ്ളാറ്റ് അഴിമതിക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ജെയിൻ , ആൽഫാ സെറീൻ, എന്നീ ഫ്ളാറ്റുകളുടെ കേസിലാണ് ജാമ്യം ലഭിച്ചത്. എച്ച്ടുഒ, ഹോളി ഫെയ്ത്ത് ഫ്ളാറ്റ് കേസിൽ നേരത്തെ വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ അപ്പീൽ ഹൈക്കോടതിയിൽ നൽകിയിരുന്നില്ല.
മരട് എച്ച്ടുഒ ഫ്ളാറ്റ് കേസിൽ ജാമ്യം ലഭിക്കുന്നതിനായി പ്രതി കേസ് അഡ്വാൻസ് ചെയ്യുന്നതിന് അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. 2015ൽ വിജിലൻസ് ഒരു കേസിൽ എഫ്ഐആർ എടുത്തിരുന്നു. ഈ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു കേസിൽ മാത്രമാണ് പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളൂ. മറ്റു രണ്ടു കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ പ്രതിക്ക് മൂവാറ്റുപുഴ സബ് ജയിലിൽ നിന്നു പുറത്തിറങ്ങാൽ കഴിയൂ.
44 ദിവസമായി മുഹമ്മദ് അഷറഫ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതിയായ ജയറാം നായിക്ക് ഇപ്പോൾ ക്രൈംബ്രാഞ്ച് പോലീസിന്റെ കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണത്തിനായി മൂന്നു ദിവസത്തേക്ക് പ്രതിയെ കോടതി കസ്റ്റഡിയിൽ നൽകിയിരുന്നു. റിമാൻഡിലായിരുന്ന മറ്റുള്ളവർക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.
മരട് ഫ്ളാറ്റ് കേസ്: മുൻ പഞ്ചായത്ത് സെക്രട്ടറിക്കു ജാമ്യം
11:54 PM Nov 27, 2019 | Deepika.com