തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പു നടന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻഎസ്എസ് ജാതിപ്പേര് ഉപയോഗിച്ചു വോട്ടു തേടിയെന്ന പരാതിയിൽ കേസ് അവസാനിപ്പിക്കാനുള്ള നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. ജാതിപ്പേര് ഉപയോഗിച്ച് എൻഎസ്എസ് വോട്ടു തേടിയെന്ന് ആരോപിച്ചു പരാതി നൽകിയ മൂന്നു പേർക്കും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു സംസ്ഥാന പോലീസ് മേധാവി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി എൻഎസ്എസ് പരസ്യമായി വോട്ട് തേടിയെന്നും വീടുകയറി സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ആരോപിച്ചു സിപിഎം പ്രാദേശിക നേതാവ് കെ.സി. വിക്രമൻ, സമസ്ത കേരള നായർ സമാജം നേതാവ് പെരുമട്ടം രാധാകൃഷ്ണൻ, കേരള നായർ സമാജ സംരക്ഷണ സമിതി നേതാവ് വിനോദ് എന്നിവരാണു പരാതി നൽകിയത്. ഇവരുടെ പരാതികളിലെ വസ്തുതകൾ വിശദമായി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഡിജിപിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിരുന്നു.
വട്ടിയൂർക്കാവിൽ ജാതിപ്പേര്: പരാതിക്കാർ മൊഴി നൽകുന്നില്ലെന്നു ഡിജിപി
11:54 PM Nov 27, 2019 | Deepika.com