മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എഫ്സി ഗോവയെ ജംഷഡ്പുർ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്ന ഗോളിലായിരുന്നു ജംഷഡ്പുരിന്റെ എവേ മത്സര ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും ജംഷഡ്പുരിനായി. ഗോവയുടെ സീസണിലെ ആദ്യ തോൽവിയാണിത്.
17-ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച സ്പാനിഷ് സ്ട്രൈക്കറായ സെർജ്യോ കാസ്റ്റെൽ പന്ത് ഗോവയുടെ വലയിൽ നിക്ഷേപിച്ചു. 1-0ന് ജംഷഡ്പുർ മുന്നിൽ. ഗോൾ മടക്കാൻ ആതിഥേയർ കിണഞ്ഞുശ്രമിച്ചെങ്കിലും ജംഷഡ്പുരിന്റെ പ്രതിരോധം വഴങ്ങിയില്ല. 72-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ മധ്യനിരത്താരം അഹമ്മദ് ജഹോഹ് കളംവിട്ടതോടെ ഗോവയുടെ അംഗബലം പത്ത് ആയി കുറഞ്ഞു.
ജംഷഡ്പുരിന്റെ മൂന്നാം ജയമാണിത്. ഇതോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ജംഷഡ്പുർ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 10 പോയിന്റുള്ള എടികെ ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്താണ്. ഒന്പത് പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് മൂന്നാമത്. രണ്ട് ജയവും രണ്ട് സമനിലയും ഉള്ള ഗോവ എട്ട് പോയിന്റുമായി നാലാമതുണ്ട്.
ജംഷഡ്പുരിനു ജയം
11:39 PM Nov 26, 2019 | Deepika.com