ചങ്ങനാശേരി: സുപ്രീംകോടതിയുടെ പരാമർശം കണക്കിലെടുത്തു ശബരിമല ഭരണനിർവഹണത്തിനായി പുതിയ നിയമം കൊണ്ടുവരുന്നതിനു മുന്പു വിശദമായ പരിശോധനയും ചർച്ചയും വേണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അല്ലെങ്കിൽ അതു സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെയും ബോർഡിന്റെ കീഴിലുള്ള ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെയും നാശത്തിനു വഴിതെളിക്കുമെന്ന കാര്യവും സർക്കാർ വിസ്മരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ശബരിമല വികസനത്തിനു വേണ്ടി ഇപ്പോൾത്തന്നെ ഹൈക്കോടതിയുടെ ഒരു ഹൈപവർ കമ്മിറ്റി നിലവിലുണ്ട്. ദേവസ്വം ബോർഡും ഹൈപവർ കമ്മറ്റിയും യോജിച്ചാണ് മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസനപ്രവർത്തനം നടത്തുന്നത്. ഹൈപവർ കമ്മിറ്റിയുടെ പ്രവർത്തനം ഹൈക്കോടതി അവലോകനം ചെയ്യാറുണ്ടെന്നാണു മനസിലാക്കുന്നത്. ഈ സാഹചര്യത്തിൽ, ശബരിമല വികസനത്തിനുവേണ്ടി ഇനി മറ്റൊരു അഥോറിറ്റി രൂപീകരിക്കേണ്ട ആവശ്യമുണ്ടോയെന്നു സർക്കാർ ചിന്തിക്കണമെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷം ശബരിമലയിലെ യുവതീപ്രവേശനവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വരുമാനത്തെ സാരമായി ബാധിച്ചു. ദേവസ്വം ബോർഡ് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുകയും ചെയ്തു.
സുപ്രീംകോടതിയുടെ പരാമർശത്തിന്റെ പേരിൽ ശബരിമല ഒരു പ്രത്യേക അധികാര കേന്ദ്രത്തിന്റെ കീഴിൽ വരുന്ന രീതിയിൽ ഒരു നിയമം കൊണ്ടുവന്നാൽ ഫലത്തിൽ അതു ദേവസ്വം ബോർഡിനെ തകർക്കുന്ന നടപടിയാകും. അതോടൊപ്പം, 1,200 ക്ഷേത്രങ്ങളും നശിക്കുന്ന ഒരവസ്ഥയിലെത്തും. ഇക്കാര്യം, സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിനു പകരം പുതിയ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നത് ഒട്ടും തന്നെ ഭൂഷണമല്ല- അദ്ദേഹം പറഞ്ഞു.
ശബരിമല പുതിയ നിയമം ചർച്ചകൾക്കു ശേഷമേ നടപ്പാക്കാവൂ: എൻഎസ്എസ്
12:34 AM Nov 26, 2019 | Deepika.com